ഇ20 ഇന്ധന നയത്തിനെതിരെ പഞ്ചാബ് നിയമസഭയിൽ പ്രമേയം

ചണ്ഡീഗഡ്: കേന്ദ്ര സർക്കാരിന്റെ ഇ20 ഇന്ധന നയത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനമാണ് പ്രമേയം പാസാക്കിയത്. ധനമന്ത്രി ഹർപൽ സിങ് ചീമയാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യവ്യാപകമായി ഇ20 പെട്രോളിന്റെ നിർബന്ധിത വിൽപന ഉടൻ നിർത്തിവയ്ക്കണമെന്ന് ആം ആദ്മി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് കേടുപാടുകളുണ്ടാക്കുമെന്ന് എഎപി സഭയിൽ ആശങ്ക അറിയിച്ചു.
ദശലക്ഷക്കണക്കിന് വാഹന ഉടമകളെ ഇത് പ്രതകൂലമായി ബാധിക്കും. വാഹനത്തിൽ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കണോ സാധാരണ പെട്രോൾ ഉപയോഗിക്കണോ എന്ന കാര്യം ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 2030ഓടുകൂടി പദ്ധതി നടപ്പിലാക്കുന്നതിന് പകരം തിടുക്കത്തിൽ ഇ20 പെട്രോൾ നയം അടിച്ചേൽപ്പിക്കുന്നതെന്തുകൊണ്ടെന്ന് പ്രമേയം അവതരിപപിക്കവേ ഹർപൽ സിങ് ചീമ ചോദിച്ചു.
മൈലേജ് നഷ്ടവും എൻജിൻ തകരാറും നിരവധിപ്പേർ ചൂണ്ടിക്കാണിച്ചിട്ടും ഇ20 നയവുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസർക്കാർ. വരുംവർഷങ്ങളിൽ 20 ശതമാനം പെട്രോൾ എന്നത് വർധിപ്പിക്കാനും നീക്കമുണ്ട്. 2030ഓടെ പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.










0 comments