ഡൽഹി മദ്യനയക്കേസ്: വിചാരണക്കോടതി പരാമർശങ്ങൾ ചോദ്യം ചെയ്ത് സിബിഐക്ക് പിന്നാലെ ഇ ഡിയും

ഡൽഹി മദ്യനയക്കേസിൽ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിൽ തങ്ങൾക്കെതിരെ വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി മറുപടി തേടി. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,മനീഷ് സിസോദിയ എന്നിവരുൾപ്പെടെ 23പേരോടാണ് കോടതി നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്.
കേസ് പരിഗണിച്ച ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ പൊതുവായ സ്വഭാവമുള്ളതാണെന്ന് പ്രാഥമികമായി വിലയിരുത്തി. അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തിയ ജഡ്ജി തന്റെ അഭിപ്രായം രേഖപ്പെടുത്തിയതാകാമെന്നും കോടതി വാക്കാൽ പരാമർശിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച്19-ലേക്ക് മാറ്റി.
സി ബി ഐ ഫയൽ ചെയ്ത കേസിൽ ഇ ഡി ഒരു കക്ഷിയല്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിചാരണക്കോടതി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത് എന്നാണ് ഇഡി പരാതി. പരാമർശങ്ങൾ നിലനിന്നാൽ അത് മറ്റ് കേസുകളെയും അന്വേഷണത്തെയും ദോഷകരമായി ബാധിക്കും എന്നു വാദിച്ചു.
ഫെബ്രുവരി 27-നാണ് വിചാരണക്കോടതി കെജ്‌രിവാളിനെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയത്. അന്ന് സി.ബി.ഐയെ രൂക്ഷമായി വിമർശിച്ച കോടതി,കേസ് വെറും സങ്കല്പങ്ങൾ മാത്രമാണെന്നും തെളിവുകളുടെ അഭാവമുണ്ടെന്നും നിരീക്ഷിച്ചിരുന്നു.
തെളിവുകളില്ലാതെ പ്രതികളെ വിചാരണയ്ക്ക് വിധേയമാക്കുന്നത് നീതിനിർവ്വഹണമല്ല. പിഎംഎൽഎ നിയമം ദുരുപയോഗം ചെയ്ത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നത് ഭരണഘടനാപരമായ ആശങ്കയുണ്ടാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ശിക്ഷാപരമായ നടപടിയായി മാറുന്നു എന്നിങ്ങനെ കോടതി എടുത്തു പറഞ്ഞിരുന്നു.
നോട്ടീസ് പ്രകാരം പ്രതികൾ മറുപടി നൽകിയ ശേഷമാവും ഹൈക്കോടതി തുടർനടപടികൾ സ്വീകരിക്കുക.










0 comments