കേന്ദ്രസര്‍ക്കാര്‍ തീരുവ കുറച്ചു; കമ്പനികൾ വിലകൂട്ടി: പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. എന്നാൽ, ചില്ലറ വിൽപനവിലയിൽ കറവ് വരില്ല. എണ്ണകമ്പനികൾ പെട്രോൾ വില ഉയർത്തിയതോടെയാണ് കേന്ദ്രസർക്കാർ തീരുവ കുറച്ചത്. ഇതോടെ തീരുവ കുറച്ചതിന്‍റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകില്ല.
രാജ്യാന്തരവിപണിയില്‍ തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍ വൻ കൊള്ളയാണ് നടത്തിയത്. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രതീരുവ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് ഒമ്പത് മടങ്ങുമാണ് കൂട്ടിയത്. ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് 9.45 രൂപയും ഡീസലിന് 3.65 രൂപയും മാത്രമായിരുന്നു തീരുവ.
ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണവും മറുപടിയായുള്ള പ്രത്യാക്രമണവും സൃഷ്ടിച്ച ഊർജ പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്പരം ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കയെത്തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എൽപിജി പ്രതിസന്ധിയും രൂക്ഷമായതോടെ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകൾക്കും ഡിപ്പോകൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്.










0 comments