print edition എച്ച്‌എഎല്ലിലെ കൂട്ടപിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കണം: എളമരം കരീം

elamaram kareem
ന്യൂഡൽഹി
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്‌എഎൽ) നിന്നും 1050 ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജ്‌മെന്റിന്റെ നീക്കം റദ്ദാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കത്ത് നൽകി. പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനമായ എച്ച്‌എഎല്ലിന്റെ ബംഗളൂരു കേന്ദ്രത്തിൽ ഉൽപ്പാദന, സാങ്കേതിക ജോലികൾക്ക് സ്ഥിരംജീവനക്കാർക്ക് പകരം കാലാവധി അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ 2015ൽ പദ്ധതി കൊണ്ടുവന്നിരുന്നു. 2016 മുതൽ 1050ഓളം പേരെ ഇൗ രീതിയിൽ നിയമിച്ചു.
കാലാവധി അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ആയിരകണക്കിന് ജീവനക്കാർ സ്ഥിരം ജീവനക്കാർ നിർവഹിച്ച അതേ സാങ്കേതിക ജോലികൾ തുല്യമായ ഉത്തരവാദിത്വത്തോടെ നിർവഹിച്ചു. കാലക്രമത്തിൽ എച്ച്‌എഎല്ലിന്റെ അവിഭാജ്യഘടകങ്ങളായി അവർ മാറി. 2025 ഡിസംബർ ഒന്പത്, 12 തിയതികളിൽ എച്ച്‌എഎൽ മാനേജ്‌മെന്റ് കാലാവധി അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരെ പിരിച്ചുവിടാനും പകരം പുതിയ ജീവനക്കാരെ നിയമിക്കാനും പുതിയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. നൂറുകണക്കിന് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി.
എച്ച്‌എഎൽ മാനേജ്‌മെന്റിന്റെ ഇൗ നീക്കം തികച്ചും നിയമവിരുദ്ധവും ഭരണഘടന വാഗ്‌ദാനം ചെയ്‌തിട്ടുള്ള അവകാശങ്ങളുടെ നിഷേധവും സുപ്രീംകോടതി മുൻ ഉത്തരവിന്റെ ലംഘനവുമാണ്. എച്ച്‌എഎല്ലിൽ ജീവനക്കാരുടെ വലിയ ക്ഷാമമുള്ള അവസരത്തിൽ ഇത്രയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടി ഒരുകാരണവശാലും ന്യായീകരിക്കാനാകില്ല. ഇൗ സാഹചര്യത്തിൽ, പ്രതിരോധമന്ത്രി അടിയന്തരമായി ഇടപെട്ട് അന്യായമായ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു.









0 comments