തേജസ് യുദ്ധവിമാനം റൺവേയിൽ നിന്ന് തെന്നിമാറി; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് (LCA) വീണ്ടും അപകടത്തിൽപ്പെട്ടു. യുദ്ധ തന്ത്ര പ്രധാനമായ വ്യോമതാവളത്തിൽ (Frontline Airbase) ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം. വിമാനത്തിന്റെ എയർഫ്രെയിമിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
അപകട കാരണമായത് സാങ്കേതിക തകരാറെന്നാണ് പ്രാഥമിക നിഗമനം.
പതിവ് പരിശീലന പറക്കലിന് ശേഷം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ ബ്രേക്കിംഗ് സംവിധാനത്തിലുണ്ടായ പരാജയമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. വിമാനം നിയന്ത്രണം വിട്ട് റൺവേയ്ക്ക് പുറത്തേക്ക് തെന്നിമാറുകയായിരുന്നു. ഒരാഴ്ച മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തെത്തുന്നത്. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം (Court of Inquiry) പ്രഖ്യാപിച്ചിട്ടുണ്ട്.
30 വിമാനങ്ങൾ നിലത്തിറക്കി
അപകടത്തെത്തുടർന്ന് നിലവിൽ സേവനത്തിലുള്ള ഏകദേശം 30-ഓളം തേജസ് വിമാനങ്ങൾ താൽക്കാലികമായി നിലത്തിറക്കാൻ വ്യോമസേന ഉത്തരവിട്ടു. ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള സാങ്കേതിക വശങ്ങളിൽ സമഗ്രമായ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ ഇവ വീണ്ടും പറക്കുകയുള്ളൂ.
Related News
മൂന്നാമത്തെ അപകടം
തേജസ് വിമാനങ്ങൾ അടുത്തിടെ നേരിടുന്ന മൂന്നാമത്തെ വലിയ അപകടമാണിത് 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒരു തേജസ് വിമാനം തകർന്നു. നവംബറിൽ ദുബായ് എയർഷോയിലെ പ്രകടനത്തിനിടെ രണ്ടാമത്തെ അപകടമുണ്ടായി. ആ അപകടത്തിൽ വിങ് കമാൻഡർ നമൻഷ് സ്യാൽ കൊല്ലപ്പെട്ടു.
തേജസിന്റെ പുതിയ വകഭേദമായ Tejas Mk-1A വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറുന്നതിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വലിയ കാലതാമസം നേരിടുന്നത് പരാതിയായിരിക്കെയാണ് പുതിയ അപകടം. വിമാനങ്ങൾക്കാവശ്യമായ എഞ്ചിനുകൾ നൽകുന്നതിൽ അമേരിക്കൻ കമ്പനിയായ ജി ഇ എയ്‌റോസ്‌പേസ് (GE Aerospace) വരുത്തിയ കാലതാമസമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.










0 comments