നാഷണൽ ഹെറാൾഡ് തട്ടിപ്പ് ; രാഹുലും സോണിയയും ഓഹരി ഇടപാട് മറച്ചുവച്ചെന്ന് ഇഡി

ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് തട്ടിപ്പ് കേസിലെ കുറ്റപത്രത്തിൽ വ്യാഴാഴ്‌ച വാദം പൂർത്തിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. പ്രതിചേർക്കപ്പെട്ട സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഓഹരിയിടപാട് മറ്റുള്ള ഓഹരിയുടമകളിൽനിന്ന് മറച്ചുവച്ചുവെന്ന് വ്യാഴാഴ്‌ച റൗസ് അവന്യൂ പ്രത്യേക കോടതിയിൽ ഇഡി പറഞ്ഞു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡി (എജെഎൽ)ന്റെ 2000 കോടിരൂപ വിലമതിക്കുന്ന ആസ്‌തികൾ കേവലം 50 ലക്ഷം രൂപയ്‌ക്ക് തട്ടിയെടുത്തു. കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരം വർഷങ്ങളായി വ്യാജ വാടക രസീതുകളും മുൻകൂർ പേയ്‌മെന്റുകളും എജെഎല്ലിന് നൽകി. എജെഎൽ ആസ്‌തികൾ തട്ടിയെടുക്കാൻ വേണ്ടിമാത്രമാണ് യങ് ഇന്ത്യൻ രൂപീകരിച്ചത്. എജെഎല്ലിന്റെ 99 ശതമാനം ഓഹരികളും യങ് ഇന്ത്യന് കൈമാറാൻ സോണിയയും രാഹുലുമടക്കം ഏഴുപേർ മാത്രമാണ് തീരുമാനമെടുത്തത്. എജെഎല്ലിന്റെ 1,089 ഓഹരി ഉടമകളുടെ അവകാശം കോൺഗ്രസ് നേതാക്കൾ ഇല്ലാതാക്കി.
തട്ടിപ്പിന്റെ ക്ലാസിക് ഉദാഹരണമാണ് കേസെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. വെള്ളിയാഴ്‌ച പ്രതിഭാഗത്തിന്റെ വാദം തുടങ്ങും. സോണിയക്കും രാഹുലിനുമായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി ഹാജരാകും. വാദത്തിനൊടുവിൽ ഇഡി സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കണോ വേണ്ടയോ എന്നതിൽ ജഡ്‌ജി വിശാൽ ഗോഗ്‌നെ ഉത്തരവിടും.









0 comments