print edition ഇ ഡി റെയ്ഡ്: ത്രിപുരയിൽ ശക്തമായ പ്രതിഷേധമുയർന്നു

ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് അഗർത്തലയിൽ മണിക് സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന റാലി
അഗർത്തല : സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച ത്രിപുരയിലുടനീളം ആയിരങ്ങളണിനിരന്ന പ്രകടനം നടന്നു. സിപിഐ എം വെസ്റ്റ് ത്രിപുര ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി അഗർത്തലയിൽ നടന്ന പ്രധാന പ്രതിഷേധ റാലി മുതിർന്ന നേതാവ് മണിക് സർക്കാർ, കേന്ദ്ര കമ്മിറ്റി അംഗം മണിക് ഡേ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രമ ദാസ്, രതൻ ദാസ്, അഖിലേന്ത്യ കിസാൻസഭ സംസ്ഥാന സെക്രട്ടറി പവിത്ര കർ തുടങ്ങിയവർ നയിച്ചു. തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, യുവാക്കൾ തുടങ്ങിയവർ മാർച്ചിൽ അണിനിരന്നു.
പ്രധാനമന്ത്രിയും കേരളത്തിലെ പുതിയ കോൺഗ്രസ് മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്‌ഡ് നടത്തിയതെന്ന് മണിക് സർക്കാർ ചൂണ്ടിക്കാട്ടി. റെയ്ഡ് സമയത്ത് മുൻ മുഖ്യമന്ത്രിക്ക് നൽകേണ്ട പ്രോട്ടോക്കോൾ പോലും മനഃപൂർവം ലംഘിക്കപ്പെട്ടു. ജനാധിപത്യ-പുരോഗമന ശക്തികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാനുമാണ് ഈ നടപടിയിലൂടെ യഥാർഥത്തിൽ ലക്ഷ്യമിട്ടത്.
"അധികാരത്തിനായി പോരടിക്കുന്ന ബിജെപിയും കോൺഗ്രസും കുത്തകകളുടെയും പൂഴ്‌ത്തിവയ്‌പ്പുകാരുടെയും പണമിടപാടുകാരുടെയും ചൂഷകരുടെയും താൽപ്പര്യങ്ങൾക്കൊപ്പമാണ്. സിപിഐ എം എക്കാലവും ജനപക്ഷ രാഷ്ട്രീയ ബദലിനെയാണ് പ്രതിനിധാനം ചെയ്യുന്നു – മണിക് സർക്കാർ പറഞ്ഞു.











0 comments