പശ്ചിമ ബംഗാളിൽ 173 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഇലക്ഷൻ കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കവെ ഉദ്യോഗസ്ഥ തലത്തിൽ വീണ്ടും കടുത്ത ഇടപെടലുമായി ഇലക്ഷൻ കമ്മീഷൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 173 പോലീസ് സ്റ്റേഷൻ ഇൻ-ചാർജുമാരെയും, ഇൻസ്പെക്ടർ ഇൻ-ചാർജുമാരെയും ഉടനടി സ്ഥലം മാറ്റാൻ കമ്മീഷൻ ഉത്തരവിട്ടു. ഇതിൽ 31 ഉദ്യോഗസ്ഥർ കൊൽക്കത്ത പോലീസ് പരിധിയിൽ വരുന്നവരാണ്.
തെരഞ്ഞെടുപ്പ് ഗോദയിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ പോലീസ് സ്റ്റേഷന്റെ ചുമതലയിലേക്ക് സ്പെഷ്യൽ ടാസ്ക് ഫോഴ്സിൽ (STF) നിന്നുള്ള സൗമിത്ര ബസുവിനെ മാറ്റി നിയമിച്ചു. മമത ബാനർജിയും മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ കടുത്ത പോരാട്ടം.
അലിപൂർ, ടോളിഗഞ്ച്, ഗാരിയഹാട്ട്, ജോരാസങ്കോ, ബെഹാല തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ ഒസിമാരെയും മാറ്റി പ്രതിഷ്ഠിച്ചു. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയെയും ഉൾപ്പെടെ മാറ്റിയിരുന്നു.
പ്രാദേശിക സ്വാധീനം കുറയ്ക്കാനും ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഇത്രയും വലിയ തോതിലുള്ള സ്ഥലംമാറ്റം നടത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം.
294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്
ഒന്നാം ഘട്ടം: ഏപ്രിൽ 23
രണ്ടാം ഘട്ടം: ഏപ്രിൽ 29
വോട്ടെണ്ണൽ: മെയ് 4










0 comments