എബോള ആശങ്ക: ഇന്ത്യ-ആഫ്രിക്കൻ ഫോറം ഉച്ചകോടി മാറ്റിവച്ചു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ-ആഫ്രിക്കൻ ഫോറം ഉച്ചകോടി മാറ്റിവച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകോടിയുടെയും അതുമായി ബന്ധപ്പെട്ട മീറ്റിംഗുകളുടെയും പുതിയ തീയതികൾ ആഫ്രിക്കൻ യൂണിയനുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മെയ് 28ന് നാലാമത്തെ ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി നടത്താൻ ഇന്ത്യയും ആഫ്രിക്കൻ യൂണിയനും തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ആഫ്രിക്കയിൽ എബോള വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് അനൗദ്യോഗിക വിവരം.
ഏറ്റവും ഒടുവിലായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിലാണ് രോഗബാധ കണ്ടെത്തിയത്. മധ്യ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ രോഗം പൊട്ടിപ്പുറപ്പെട്ടതോടെ ലോകാരോഗ്യ സംഘടന (WHO) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
എബോളയുടെ 'ബുണ്ടിബുഗ്യോ' (Bundibugyo) വകഭേദമാണ് നിലവിലെ ആരോഗ്യ പ്രതിസന്ധിക്ക് കാരണം. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിൽ വൻ നാശമുണ്ടാക്കിയ 'സൈർ' (Zaire) വകഭേദത്തെ അപേക്ഷിച്ച് ഇതിന് തീവ്രതയും മരണനിരക്കും കുറവാണ്.
ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റുമുള്ള സ്ക്രീനിംഗ്, ക്വാറന്റൈൻ പ്രോട്ടോക്കോളുകൾ, ലബോറട്ടറി പരിശോധനകൾ എന്നിവയ്ക്കായുള്ള പ്രത്യേക മാനദണ്ഡങ്ങൾ (SOP) പാലിച്ച് ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല.









0 comments