കർണാടകയിലും മക്കൾ മാഹാത്മ്യം; ഖാർഗെയുടെ മകനും സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയിൽ

പ്രിയങ്ക് ഖാർഗെ, യതീന്ദ്ര സിദ്ധരാമയ്യ
ബംഗളൂരു: കേരളത്തിന് സമാനമായി കർണാടകയിലും മന്ത്രിസഭയിൽ കുടുംബാധിപത്യം തുടർന്ന് കോൺഗ്രസ്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മക്കൾ മന്ത്രിസഭയിൽ ഇടംപിടിച്ചു.
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയുമാണ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായത്. 12 വീതം വിശ്വസ്‌തരുടെ പേരുകളാണ് ശിവകുമാറും സിദ്ധരാമയ്യയും മുന്നോട്ടുവെച്ചത്. ശേഷിക്കുന്ന മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ ചർച്ചകൾ തുടരും.
കേരളത്തിൽ മുൻ മുഖ്യമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും മക്കൾക്കും ബന്ധുക്കൾക്കും മുൻഗണന നൽകിയാണ് യുഡിഎഫ് മന്ത്രിസഭ രൂപീകരിച്ചത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൻ കെ മുരളീധരൻ, മുൻ ചീഫ് വിപ്പ് സീതി ഹാജിയുടെ മകൻ പി കെ ബഷീർ, നാലു തവണ മന്ത്രിയായിരുന്ന ടി എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്, മുൻ മന്ത്രി ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ, മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിസഭയിൽ ഇടംപിടിച്ചു. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ ഭാര്യ കെ എ തുളസിയാണ് മന്ത്രിയായ മറ്റൊരാൾ.
ബുധനാഴ്ച നടന്ന ചടങ്ങിൽ 13 മന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. മലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരും പുതിയ മന്ത്രിസഭയിലുണ്ട്. സതീഷ് ജാർക്കിഹോളി, ശിവരാജ് തംഗദാഗി, രാമലിംഗ റെഡ്ഡി, ഈശ്വർ ഖണ്ഡ്രെ, കൃഷ്ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, ശരൺ, പ്രകാശ് പാട്ടീൽ, എം ബി പാട്ടീൽ, കെ എച്ച് മുനിയപ്പ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ.









0 comments