ദുര്‍ഗാപുര്‍ കൂട്ടബലാത്സംഗം: പെൺകുട്ടിയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അറസ്റ്റിൽ. സുഹൃത്തിനെതിരെ പെൺകുട്ടി രഹസ്യമൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ക്കൊപ്പം പുറത്തുപോയപ്പോൾ ബലാത്സം ചെയ്തു എന്നാണ് മൊഴി.
കേസിൽ തിങ്കളാഴ്ച യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഇയാളുടെ പേരും ഉൾപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ചയാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഈ കേസിലെ ആറാമത്തെ അറസ്റ്റാണിത്. പ്രതിയെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂട്ട ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പൊലീസ് നിലപാട്. സമീപകാലത്തായി പശ്ചിമബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിക്രമങ്ങൾ തടയാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിയാത്ത സംസ്ഥാനസര്‍ക്കാരിനെതിരെ എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
ഇതിനിടയിൽ സംഭവത്തിൽ വിവാദ പരമർശവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത് വന്നു. 23 വയസ്സുള്ള വിദ്യാർഥിനി രാത്രി എങ്ങനെ കാമ്പസിന് പുറത്തിറങ്ങിയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യവും രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന പരാമർശവുമാണ് വിവാദത്തിലായത്.
സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് മമതാ ബാനർജിക്ക് നേരെ ഉയരുന്നത്. മമത ഇരയെ അപമാനിച്ചെന്നുള്ള വാദവുമായി വിവിധ സംഘടനകൾ രംഗത്ത് വന്നു.
ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ക്യാമ്പസിനോട് ചേർന്ന ആശുപത്രി വളപ്പിൽ വെച്ച് രണ്ടാം വർഷ വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‍തത്. ഒഡീഷയിലെ ജാലേശ്വർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.










0 comments