മദ്യപിച്ച് വാഹനമോടിക്കുന്നവർ "തീവ്രവാദികൾ"
കുർണൂൽ ബസ് അപകടം: പിന്നിൽ മദ്യപിച്ച് ബൈക്കോടിച്ചയാളുടെ അശ്രദ്ധയെന്ന് പൊലീസ്

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിക്കുന്നവർ "തീവ്രവാദികളാ"ണെന്ന് ഹൈദരാബാദ് പൊലീസ് കമീഷണർ വി എസ് സജ്ജനാർ. നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്നവർക്ക് ഒരു ദയയും ലഭിക്കില്ലെന്നും കമീഷണർ വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കുർണൂലിൽ വോൾവോ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ച സാഹചര്യത്തിലാണ് കമീഷണറുടെ പ്രസ്താവന.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈദരാബാദ്-ബെംഗളൂരു സ്വകാര്യ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ട് തീപിടിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 19 പേരും ബൈക്ക് യാത്രക്കാരനായ ശിവ ശങ്കറും മരിച്ചു. ദുരന്തത്തിൽ മരിച്ച ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നതായും ഇയാളാണ് അപകടത്തിന് കാരണമായതായും പൊലീസ് പറഞ്ഞു.
അപകടത്തിന് മുമ്പ്, ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ ശിവശങ്കറും ഒപ്പമുണ്ടായിരുന്ന എറിസ്വാമിയും ഒരു പെട്രോൾ പമ്പിൽ നിർത്തിയിരുന്നു. ശിവശങ്കർ പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങിയ ശേഷം ബൈക്ക് ബാലൻസ് ചെയ്യാൻ പാടുപെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് കുർണൂലിന് സംമീപം നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറി. ബൈക്ക് ബസിനടിയില്‍ കുടുങ്ങി റോഡില്‍ ഉരഞ്ഞ് ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു.
ശിവ ശങ്കറിനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികൻ എറിസ്വാമിയാണ് കേസ് ഫയൽ ചെയ്തത്. ബൈക്കിൽ പോകുന്നതിന് മുമ്പ് താനും ശങ്കറും മദ്യപിച്ചിരുന്നതായി ഇയാൾ മൊഴി നൽകി.










0 comments