ജഡ്ജി നിയമനത്തിൽ ശുപാർശകൾ വൈകരുത്; വനിതാപ്രാതിനിധ്യം ഉറപ്പാക്കണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി : ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്കുള്ള നിയമന ശുപാർശകൾ വൈകരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ 25 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തയച്ചു. ഒഴിവുകൾ നികത്തുമ്പോൾ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിർദേശിച്ചു.
ഹൈക്കോടതി ജഡ്ജി നിയമനത്തിൽ ഉണ്ടാകുന്ന ഏതൊരു കാലതാമസവും ഉന്നത ജുഡീഷ്യറിയിലേക്കുള്ള നിയമന പ്രക്രിയയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനുയോജ്യരായ വനിതാ അഭിഭാഷകരെ തിരിച്ചറിഞ്ഞ് ശുപാർശ ചെയ്യുന്നതിന് ഹൈക്കോടതി കൊളീജിയങ്ങൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. സ്ഥിരം ജഡ്ജിമാരുടെ 35, അഡീഷണൽ ജഡ്ജിമാരുടെ 12 തസ്തികകളാണ് കേരള ഹൈക്കോടതിയിലുള്ളത്. അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. 2023 ഡിസംബർ അഞ്ചിന് നൽകിയ ശുപാർശ കേന്ദ്ര സർക്കാർ മടക്കിയെങ്കിലും 2024 ഏപ്രിലിൽ കൊളീജിയം ഇത് വീണ്ടും ആവർത്തിച്ചു.
ഇതിൽ സർക്കാർ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ കെ പ്രീത എന്നിവരെ ജഡ്ജിമാരാക്കാൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയിട്ടുണ്ട്. ബാക്കിയുള്ള നാല് ഒഴിവുകളിലേക്ക് കേരള ഹൈക്കോടതി കൊളീജിയം ശുപാർശ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈക്കോടതി ജഡ്ജി നിയമനത്തിൽ ഉണ്ടാകുന്ന ഏതൊരു കാലതാമസവും ഉന്നത ജുഡിഷ്യറിയിലേക്കുള്ള നിയമന പ്രകൃയയെയും ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഉന്നത നീതി ന്യായ സംവിധാനത്തിൽ ലിംഗ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അനുയോജ്യരായ വനിതാ അഭിഭാഷകരെ തിരിച്ചറിയുന്നതിനും ശുപാർശ ചെയ്യുന്നതിനും ഹൈക്കോടതി കൊളീജിയങ്ങൾ പ്രത്യേക ശ്രദ്ധ നൽകണമെന്ന് കത്തിൽ നിർദേശിച്ചിട്ടുണ്ട്.










0 comments