തെരുവുനായയെ കൊന്നെന്ന് ആരോപണം; സെക്യൂരിറ്റി ജീവനക്കാരനെ ചെരിപ്പൂരി അടിച്ച് മൃഗസ്നേഹി

സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുന്ന മൃഗസ്നേഹി (Photo: Screengrab, X)
ന്യൂഡൽഹി: തെരുവുനായയെ തല്ലിക്കൊന്നെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി മർദിച്ച് മൃഗസ്നേഹിയായ യുവതി. ഡൽഹി കീർത്തിനഗർ പൊലീസ് സ്‌റ്റേഷന് മുൻപിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജസ്മീത് കൗർ എന്ന മൃഗസ്‌നേഹിയാണ് സെക്യൂരിറ്റി ജീവനക്കാരനെ പരസ്യമായി മർദിച്ചത്. സ്ത്രീ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുന്നതും ഷർട്ടിൽ കുത്തിപ്പിടിക്കുന്നതും ചെരിപ്പൂരി അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പൊലീസുകാർ നോക്കി നിൽക്കെയുള്ള മർദനത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്റ്റേഷന് പുറത്തുനടന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. തെരുവുനായയെ ഇരുമ്പുവടി കൊണ്ട് അടിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചെന്ന പരാതിയിന്മേലാണ് സെക്യൂരിറ്റി ജീവനക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
ഗുരുതരമായി പരിക്കേറ്റ നായയെ പിന്നീട് സ്വകാര്യ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു. എന്നാൽ, ഇതുസംബന്ധിച്ച് മൃഗാശുപത്രി അധികൃതർ വിവരങ്ങളൊന്നും നൽകിയിട്ടില്ല. തെരുവുനായ ഒരാളെ കടിച്ചെന്നും ഇതിനുപിന്നാലെയാണ് സെക്യൂരിറ്റി ജീവനക്കാരൻ നായയെ പിന്തുടർന്ന് ആക്രമിച്ചതെന്നുമാണ് ചിലർ പറയുന്നത്. അതേസമയം, സംഭവത്തിൽ ജസ്മീത് കൗർ ഇതുവരെ പ്രതികരിച്ചിട്ടില്ല.











0 comments