150 കോടിയുടെ സ്വത്തുക്കൾ ആവശ്യപ്പെട്ട് തര്‍ക്കം; നിരസിച്ചതിന് പിതാവിനെ മകൻ വെടിവെച്ച് കൊന്നു

ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകൻ പിതാവിനെ വെടിവെച്ച് കൊന്നു. ഗാസിയാബാദിലെ മോദിനഗറിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ഹരിഓം ചൗധരിയെന്ന 52 കാരനാണ് മൂത്ത മകൻ നിഖിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 75 ഏക്കർ ഭൂമിയും ഡൽഹി മീററ്റ് റോഡിലുള്ള കച്ചവടസ്ഥാപനങ്ങളുമുൾപ്പെടെ 150 കോടി സ്വത്തുക്കൾ ഹരിഓം ചൗധരിയുടെ പേരിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് നാൾ മുൻപ് മകനായ നിഖിലിന് 25 ഏക്കർ സ്ഥലവും ചില കടകളുടെ ഉടമസ്ഥാവകാശവും അച്ഛൻ എഴുതിനൽകിയിരുന്നു. എന്നാൽ, ബാക്കിയുള്ള സ്വത്തുക്കൾ കൂടി തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ് പിതാവുമായി തർക്കമുണ്ടാകാൻ കാരണം. പലപ്പോഴും നിഖിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും മദ്യപാനിയായ മകൻ സ്വത്തുക്കൾ നശിപ്പിക്കുമെന്ന ഭയത്താൽ ഹരിഓം ചൗധരി ആവശ്യം നിരസിച്ചുവെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ നിഖിലും അച്ഛനുമായി വാക്കുതർക്കമുണ്ടാവുകയും തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് പിതാവിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആറ് തവണ വെടിവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നിഖിൽ ഒളിവിലാണ്. ഇതിന് മുന്‍പ് സഹോദരന് നേരെയും നിഖില്‍ വെടിയുതിര്‍ത്തിരുന്നുവെന്ന് പൊലീസിന്‍റെ കണ്ടെത്തലില്‍ പറയുന്നു.











0 comments