print edition ദുരന്തസംബന്ധമായ അറിയിപ്പുകൾ: മൊബൈൽ മുന്നറിയിപ്പ് സംവിധാനത്തിന് തുടക്കം

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on May 03, 2026, 12:00 AM | 1 min read
ന്യൂഡൽഹി : ദുരന്തസംബന്ധമായ അറിയിപ്പുകൾ മുൻകൂട്ടി അറിയിക്കുന്നതിനായുള്ള സെൽ ബ്രോഡ്‌കാസ്റ്റ് സിസ്റ്റം(സിബിഎസ്) ആരംഭിച്ച് ഇന്ത്യ. ഇതിന്റെ പരീക്ഷണാർഥം രാജ്യത്തെ ലക്ഷക്കണക്കിന് -ഫോണുകളിൽ ഒരേസമയം സൈറൺ മുഴങ്ങുകയും അടിയന്തര സന്ദേശം ലഭിക്കുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളിലും സാധ്യതയുള്ളയിടങ്ങളിലും മുന്നറിയിപ്പുകളും സന്ദേശങ്ങളും നൽകുന്നതിനാണ് സിബിഎസ് വികസിപ്പിച്ചത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പാണ് സംവിധാനം രൂപകൽപ്പന ചെയ്തത്. സംവിധാനത്തിന്റെ ഉദ്‌ഘാടനം കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിർവഹിച്ചു.
ദുരന്ത നിവാരണ അതോറിറ്റിയുടെ ‘സചേത്’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചാണ് സിബിഎസിന്റെ പ്രവർത്തനം. പരന്പരാഗത എസ്‌എംഎസ് സംവിധാനത്തിന്റെ പരിമിതികൾ മറികടക്കുന്നതാണ് സിബിഎസ് സംവിധാനമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുന്നറിയിപ്പുകൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കാൻ ഇൗ സംവിധാനത്തിന് സാധിക്കും. നെറ്റ്‌വർക്ക് ജാമിനിടയിലും സന്ദേശങ്ങൾ ആളുകളിലെത്തും. ഒരു നിശ്ചിത പ്രദേശത്തെ മൊബൈൽ ടവറുകൾ വഴി ആ പ്രദേശത്തുള്ളവർക്ക് മാത്രം മുന്നറിയിപ്പുകൾ നൽകാൻ സംവിധാനത്തിന് സാധിക്കും. മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണിൽ പോപ്പ്- അപ്പ് ആയി വരുന്നതിനാൽ ഉപയോക്തക്കൾക്ക് സന്ദേശം ശ്രദ്ധിക്കാതെ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. പല ഭാഷകളിലും സന്ദേശം കൈമാറും. വെള്ളപ്പൊക്കം, വാതക ചോർച്ച ഉൾപ്പെടെയുള്ള സമയങ്ങളിലെല്ലാം മുന്നറിയിപ്പുകൾ ലഭിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.










0 comments