print edition ജന്തർമന്തറിലെ സമരമുഖം

സമര വിജയത്തിൽ ആഹ്ലാദിക്കുന്ന ഐഷി ഘോഷ്, അഭിജീത് ദിപ്കെ തുടങ്ങിയവർ
അഭിജീത് ദിപ്‌കെ
അമേരിക്കയിലെ ബോസ്റ്റണിൽ പഠനം പൂർത്തിയാക്കിയ അഭിജീത്ത് ദിപ്‌കെയാണ് ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ നേതൃത്വമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശത്തെത്തുടർന്ന് കോക്രോച്ച് ജനതാ പാർടിയെന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോം രൂപീകരിച്ചു. പ്ലാറ്റ്‌ഫോമിന് കോടിക്കണക്കിനാളുകളുടെ പിന്തുണ ലഭിച്ചതോടെ ഇന്ത്യയിൽ തിരിച്ചെത്തി. നീറ്റ് ചോദ്യചോർച്ചയുൾപ്പെടെയുള്ള വിഷയങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. അംബേദ്‌കർ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണ്.
സോനം വാങ്‌ചുക്
ലഡാക്ക് പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളി. വിദ്യാഭ്യാസ വിദഗ്ധൻ, ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്‌തൻ. ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ട് നിരാഹാരമിരുന്നു. സമരത്തെത്തുടർന്ന് 120 ദിവസത്തോളം കേന്ദ്രസർക്കാർ വാങ്‌ചുക്കിനെ ജയിലിലടച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ ഭാഗമായി 26 ദിവസം നിരാഹാരമിരുന്നു. വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായതോടെയാണ് സമരം മൂർച്‌ഛിച്ചത്.
സൗരവ് ദാസ്
സിജെപിയുടെ ഒൗദ്യോഗിക വക്താക്കളിൽ ഒരാൾ. അന്വേഷണാത്മക സ്വതന്ത്ര മാധ്യമപ്രവർത്തകൻ. എഴുത്തുകാരനായ സൗരവ് വിവരാവകാശ പ്രവർത്തകൻ കൂടിയാണ്. നിയമം, ഭരണനിർവഹണം എന്നിവ കേന്ദ്രീകരിച്ചാണ് സൗരവ് മാധ്യമപ്രവർത്തനം നടത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
അശുതോഷ് രംഗെ
സിജെപിയുടെ ദേശീയ വക്താക്കളിലെ രണ്ടാമൻ. ഐഐടി കാൺപുർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പൂർവവിദ്യാർഥി. എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമാണ്. സൗരവിനോടൊപ്പം കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
ആദർശ് എം സജി
എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്. ജന്തർ മന്തർ സമരത്തിലെ മലയാളി സാന്നിധ്യമായ ആദർശ് നിയമ വിദ്യാർഥിയാണ്. ആയിരക്കണക്കിന് എസ്‌എഫ്‌ഐ പ്രവർത്തകരെ ജന്തർമന്തറിലെത്തിച്ച് സമരത്തെ സജീവമാക്കി. രാജ്യവ്യാപകമായ എസ്‌എഫ്‌ഐ സമരത്തിന് നേതൃത്വം നൽകി. വാങ്‌ചുക്കിനോടൊപ്പം നിരാഹാരമിരുന്നു.
ഐഷി ഘോഷ്
എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ഡൽഹി സംസ്ഥാന സെക്രട്ടറിയുമാണ്. ജന്തർ മന്തർ സമരമാരംഭിച്ചപ്പോൾ മുതൽ എസ്‌എഫ്‌ഐയുടെ പ്രതിനിധിയായി സമരത്തിന് നേതൃത്വം നൽകി. ജെഎൻയുവിൽ പിഎച്ച്‌ഡി വിദ്യാർഥിയായ ഐഷി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കൂടിയാണ്. പ്രസിഡന്റായിരിക്കെ സംഘപരിവാർ എബിവിപി ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. വാങ്‌ചുക്കിനോടൊപ്പം നിരാഹാരമിരുന്നു.
നേഹ ബോറ
ഐസ അഖിലേന്ത്യാ പ്രസിഡന്റ്. ജെഎൻയുവിലെ പിഎച്ച്‌ഡി വിദ്യാർഥി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാരമിരുന്നത് 23 ദിവസം. നേഹയോടൊപ്പം അഞ്ച് ഐസ പ്രവർത്തകരും നിരാഹാരമിരുന്നു.










0 comments