ജാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: നിരാഹാര സമരത്തിലുള്ള വിദ്യാർഥി നേതാവിന്റെ ആരോഗ്യനില മോശം

റാഞ്ചി: പബ്ലിക് സർവീസ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യം മോശമാകുന്നു. റാഞ്ചി ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ 15 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ് ദേവേന്ദ്ര നാഥ്.
രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും കുറഞ്ഞതായും കടുത്ത നിർജ്ജലീകരണം ബാധിച്ചതായും മഹ്തോ വ്യക്തമാക്കി. സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ അഭ്യർഥനപ്രകാരം വെള്ളവും ഉപ്പും മാത്രം കഴിച്ചാണ് അദ്ദേഹം സമരം തുടരുന്നത്.
വിദ്യാർഥികളുടെ 11 അംഗ പ്രതിനിധി സംഘവുമായി നാലംഗ സർക്കാർ സംഘം ചർച്ച നടത്തി. റിക്രൂട്ട്‌മെന്റ് പരിഷ്കാരങ്ങൾക്കായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ ഒരു പ്രത്യേക ഇമെയിൽ ഐഡി ആരംഭിച്ചിട്ടുണ്ട്.
2019നു ശേഷം നടന്ന എല്ലാ ജെഎസ്എസ്‍സി സിജിഎൽ, ജെഎസ്എസ്‍സി ജെഇ, പിജിറ്റി പരീക്ഷകൾ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫുകളും ഒഎംആർ പകർപ്പുകൾ പുറത്തുവിടുക, യുപിഎസ്‍സി, എസ്എസ്‍സി മാതൃകയിൽ കൃത്യമായ റിക്രൂട്ട്മെന്റ് കലണ്ടർ നടപ്പിലാക്കുക എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.









0 comments