print edition മണിപ്പുരിലെ കുക്കി മേഖല കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം തള്ളി

ഫയൽ ചിത്രം
ന്യൂഡൽഹി: കലാപത്തീയിലാണ്ട് പരസ്‌പരവിശ്വാസം നഷ്‌ടപ്പെട്ട മണിപ്പുരിൽ കുക്കി ഭൂരിപക്ഷ മേഖല നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമാക്കി മാറ്റണമെന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രാലയവുമായുള്ള ചർച്ചയിലാണ് കുക്കി–സോ വിഭാഗക്കാർ ദീർഘകാലമായുള്ള ആവശ്യം ആവർത്തിച്ചത്. മെയ്‌ത്തീ വിഭാഗക്കാരുമായി സഹവർത്തിത്വത്തിനുള്ള സാധ്യത ഇല്ലെന്നും കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്) എന്നീ സംഘടനകൾ ചർച്ചയിൽ പറഞ്ഞു.
നിലവിലെ നയപ്രകാരം കുക്കി മേഖലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണപ്രദേശമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വടക്കുകിഴക്കൻ മേഖല ഉപദേഷ്‌ടാവ് എ കെ മിശ്ര നിലപാട് വ്യക്തമാക്കി. കൂടുതൽ കേന്ദ്രഭരണപ്രദേശങ്ങൾ രൂപീകരിക്കാൻ സർക്കാരിന് നിലവിൽ ഉദ്ദേശ്യമില്ല. ഇത്തരം തീരുമാനങ്ങൾക്ക് സംസ്ഥാനത്തെ മറ്റ് വിഭാഗങ്ങളുമായി വിശദമായ ചർച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്നും എ കെ മിശ്ര അറിയിച്ചു.
2023 മേയിൽ മണിപ്പുരിൽ തുടങ്ങിയ കലാപത്തിൽ 250ലേറെ ആളുകൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾ അഭയാർഥികളാകുകയും ചെയ്‌തു. ബിജെപി സർക്കാർ രാജിവച്ചതോടെ രാഷ്‌ട്രപതി ഭരണത്തിലായ സംസ്ഥാനത്ത് അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യമാണുള്ളത്. കുക്കി–സോ കുന്നുകൾ സ്വാതന്ത്ര്യത്തിന് മുന്പും മണിപ്പുർ ദർബാറിന് കീഴിൽ അല്ലായിരുന്നെന്നും ബ്രിട്ടീഷുകാർ കുക്കി മേഖലകളെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌റ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് കുക്കി വിഭാഗത്തിന്റെ വാദം. ഭൂമി, വന അവകാശങ്ങൾ, ഗോത്രാചാരങ്ങൾ, പ്രാദേശിക വികസനം തുടങ്ങിയ നിരവധി വിഷയങ്ങളും കുക്കി സംഘടനകൾ ചർച്ചയിൽ ഉന്നയിച്ചു.









0 comments