print edition ധർമേന്ദ്ര പ്രധാന്റെ രാജി; പ്രക്ഷോഭം ശക്തമാക്കും: നിർണായക തീരുമാനങ്ങളുമായി ഇന്ത്യ കൂട്ടായ്‌മ

ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇന്ത്യ കൂട്ടായ്മ നേതാക്കൾ മാധ്യമങ്ങളെ കാണുന്നു| ഫോട്ടോ: പി വി സുജിത്

സ്വന്തം ലേഖകൻ
Published on Jun 08, 2026, 11:30 PM | 1 min read
ന്യൂഡൽഹി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് ശേഷമുള്ള നിർണായക യോഗത്തിൽ പ്രധാനതീരുമാനങ്ങളുമായി ഇന്ത്യ കൂട്ടായ്‌മ. നീറ്റ്, സിബിഎസ്‌ഇ പരീക്ഷാനടത്തിപ്പുകളിലെ വീഴ്‌ചകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കും. എസ്‌ഐആർ ക്രമക്കേടുകളും തെരഞ്ഞെടുപ്പുകളിലെ സുതാര്യതകുറവും ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിന് കത്ത് നൽകും.
സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്‌മ, വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിര സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. തിങ്കളാഴ്ച കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ 25 പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ പങ്കെടുത്തു. ഡിഎംകെയും എഎപിയും വിട്ടുനിന്നു. രണ്ട് മാസം കൂടുന്പോൾ ഇന്ത്യ കൂട്ടായ്‌മ യോഗം ചേരും. അടുത്തയോഗം ആഗസ്‌തിൽ ഹൈദരാബാദിൽ.
സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽസെക്രട്ടറി ദീപാങ്കർഭട്ടാചാര്യ, കോൺഗ്രസ് പാർലമെന്ററി പാർടി ചെയർപേഴ്‌സൺ സോണിയാഗാന്ധി, ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌യാദവ്, ആർജെഡി അധ്യക്ഷൻ തേജസ്വിയാദവ്, ജമ്മുകശ്‌മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ് നേതാവുമായ ഒമർ അബ്‌ദുള്ള, പിഡിപി അധ്യക്ഷ മെഹ്‌ബൂബാ മുഫ്‌തി, ശിവസേന (യുബിടി) വിഭാഗം നേതാവ് സഞ്‌ജയ്‌റാവത്ത്, എൻസിപി (ശരദ്‌പവാർ) വിഭാഗം നേതാവ് സുപ്രിയാസുലേ, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, പി സന്തോഷ് കുമാർ എംപി, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ്, മുസ്ലീംലീഗ് നേതാക്കളായ സാദിഖലി ഷിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ, സമാജ്‌വാദി പാർടി വിഭാഗം എംപി കപിൽസിബൽ, വിസികെ നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈക്കോ, ഫോർവേർഡ് ബ്ലോക്ക് ജനറൽസെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments