ഡൽഹിയിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവറായ ബബ്ലു (25) എന്നയാളെ മെഹ്റോളി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം മെഹ്‌റോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. ഫുട്പാത്തിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.
സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ രീതിയിൽ ഒരു ടാക്സി കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയായ ബബ്ലുവിനെ പൊലീസ് തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മെഹ്റോളി പ്രദേശത്തെ സിഡിആർ ചൗക്കിന് സമീപമുള്ള നടപ്പാതയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മെഹ്‌റോളിയിലെ വനപ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.










0 comments