അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: മുഖം രക്ഷിക്കാൻ റിപ്പോർട്ട് തേടി മോദി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്നാരോപണം ഉയർന്നതോടെ പ്രതിരോധത്തിലായി സംഘപരിവാർ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടി.
വിവാദങ്ങൾക്കിടെ എസ്‌ഐടി അന്വേഷണം വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം. ക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ആർഎസ്എസ്-ബിജെപി നേതൃത്വം പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപെടൽ.
നേരത്തെ ഉയർന്ന ആരോപണങ്ങൾക്കിടെ, കാണിക്കയായി ലഭിച്ച സ്വർണ്ണ-വെള്ളി കട്ടികൾക്ക് പുറമെ ശ്രീരാമന്റെ വെള്ളി പാദുകങ്ങളും കാണാതായെന്ന പരാതി കൂടി ഉയർന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
മുംബൈയിലെ ഒരു വ്യവസായി സമർപ്പിച്ച മൂന്ന് കിലോ ഭാരമുള്ള വെള്ളി ആഭരണങ്ങളും പാദുകങ്ങളുമാണ് നഷ്ടമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ചമ്പത്ത് റായിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധം വ്യാപകമായതോടെ കാണിക്ക എണ്ണുന്നതിലും ട്രസ്റ്റ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മേശപ്പുറത്ത് വെച്ച് എണ്ണുന്നത് ഒഴിവാക്കി, നിലത്ത് പായ വിരിച്ച് എണ്ണാനും മുഴുവൻ നടപടികളും വീഡിയോയിൽ പകർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, യുപി സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി. ഇതിനിടെ, സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ഏജൻസിയുടെ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.










0 comments