ഡൽഹിയിൽ വാക്കുതർക്കത്തിനിടെ 15കാരനെ കുത്തിക്കൊന്നു; പതിനേഴുകാരൻ പിടിയിൽ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ പ്രദേശത്ത് ഒരു തർക്കത്തെ തുടർന്ന് 15 വയസുകാരനെ പതിനേഴുകാരൻ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കുത്തേറ്റ നിലയിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പ്രവേശിപ്പിച്ചതായി ജഗ് പ്രവേശന് ചന്ദ്ര ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് അധികൃതർ പറഞ്ഞു. ബ്രഹ്മപുരിയിലെ ഗൗതം വിഹാറിലെ ഗദ്ദെ വാലി മസ്ജിദിന് സമീപമുള്ള ഗാലി നമ്പർ ഏഴിൽ താമസിക്കുന്ന അയൻ അൻസാരിയാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അയൻ. മാതാപിതാക്കൾക്കും രണ്ട് ഇളയ സഹോദരന്മാർക്കുമൊപ്പമാണ് അയൻ താമസിച്ചിരുന്നത്. അയന്റെ പിതാവ് ഒരു സ്ക്രാപ്പ് ഷോപ്പ് നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
കേസിൽ 17 വയസ്സുള്ള ആൺകുട്ടിയാണ് പ്രതിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിൽ മരിച്ച ആൺകുട്ടിയുമായി തർക്കമുണ്ടായിരുന്നതായി 17കാരൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തി ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രതിയും അയനും പരിചയക്കാരായിരുന്നുവെന്നും ദീർഘകാലമായി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ, ശനിയാഴ്ച വൈകുന്നേരം അയന്റെ ഇളയ സഹോദരൻ സാനിബ് വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതിയെയും സുഹൃത്തുക്കളെയും പ്രദേശത്തുവച്ച് കണ്ടുമുട്ടിയതായി പൊലീസ് കണ്ടെത്തി. പതിനേഴുകാരൻ സാനിബിനെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അറിഞ്ഞ അയൻ ഒരു സുഹൃത്തിനൊപ്പം സ്കൂട്ടറിൽ ഗദ്ദെ വാലി ഗാലിയിലെ കെ ബ്ലോക്കിലേക്ക് പോയി പ്രതിയെയും കൂട്ടാളികളെയും ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതിയും കൂട്ടാളികളും അയനെ കത്തികൊണ്ട് ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്തു. സംഭവ ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. അയന് ശരീരത്തിൽ ഏഴ് കുത്തേറ്റതായി പൊലീസ് പറഞ്ഞു.
അയനെ കുടുംബാംഗങ്ങൾ ഉടൻതന്നെ ജഗ് പ്രവേശന് ചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ജിടിബി ആശുപത്രിയിലേക്ക് മാറ്റി. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന് എസ്എച്ച്ഒ രാജേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ചു. പ്രതിയായ പതിനേഴുകാരൻ പ്ലംബറായി ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.











0 comments