ഡൽഹി കലാപ ഗൂഢാലോചനക്കേസ്
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ നേരിടുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി ബി വരാലെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. യുഎപിഎ കേസുകളിലെ ജാമ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് മുൻ വിധികളിൽ ഉയർന്നുവന്ന തർക്കങ്ങളും വൈരുദ്ധ്യങ്ങളും പരിഹരിക്കുന്നതിനായാണ് നടപടി.
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ ഉത്തരവിലെ കൃത്യത സുപ്രീം കോടതിയുടെ വലിയ ബെഞ്ച് പുനഃപരിശോധിക്കും. യുഎപിഎ കേസുകളിലെ ജാമ്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തന്നെ രണ്ട് ബെഞ്ചുകൾ പരസ്പരവിരുദ്ധമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് മൂന്നാമതൊരു ബെഞ്ച് വിഷയം വിശാല ബെഞ്ചിന് വിട്ടത്.
വിചാരണ പൂർത്തിയാകുന്നതിലെ ദീർഘകാല കാലതാമസം യുഎപിഎ കേസുകളിൽ ജാമ്യം അനുവദിക്കാൻ സാധുവായ കാരണമാണോ എന്നതാണ് തർക്കവിഷയം. ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന അമ്മയെ കാണാൻ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച അതേ ദിവസമാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത്.









0 comments