ഡൽഹിക്ക് ശ്വാസം മുട്ടുന്നു, 50 ശതമാനം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ന്യൂഡൽഹി: വായു മലിനീകരണം മറികടക്കാൻ സാധ്യമാവാതെ പ്രതിസന്ധി തുടരുന്നതിനിടെ തൊഴിലിടങ്ങളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം കർശനമാക്കി. നിർദേശം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും മോശം വായുനില രേഖപ്പെടുത്തി. രാവിലെ 498 എക്യുഐ 'സിവിയർ പ്ലസ്' വിഭാഗത്തിൽ എത്തിയിരുന്നു.
എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യാഴാഴ്ച (ഡിസംബർ 18) മുതൽ 50% ജീവനക്കാർ നിർബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറണമെന്ന് ഡൽഹി തൊഴിൽ മന്ത്രി കപിൽ മിശ്ര ബുധനാഴ്ച പറഞ്ഞു.
ബിഎസ്-VI മാനദണ്ഡങ്ങൾക്ക് താഴെയുളളതും ഡൽഹിക്ക് പുറത്തുള്ളതുമായ വാഹനങ്ങളുടെ പ്രവേശനം ഡൽഹി സർക്കാർ നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 6 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഫിസിക്കൽ, ഓൺലൈൻ ക്ലാസുകൾ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മലിനീകരണം നേരിടാനുള്ള നിയന്ത്രണങ്ങൾ കാരണം നിർമ്മാണപ്രവർത്തനങ്ങൾ നിരോധിച്ചിരിക്കയാണ്. രജിസ്റ്റർ ചെയ്ത നിർമ്മാണ തൊഴിലാളികൾക്ക് ഡൽഹി സർക്കാർ 10,000 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു.










0 comments