കരുതൽ തടങ്കൽ നിയമം നീട്ടി; പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളെ ജയിലിലടക്കാൻ ഡൽഹി പൊലീസ് കരുനീക്കം

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ രംഗത്ത് ആവര്‍ത്തിക്കുന്ന വീഴ്ചകൾക്കും അഴിമതിക്കുമെതിരെ പ്രക്ഷോഭ രംഗത്തിറങ്ങിയ വിദ്യാര്‍ഥികളെയും യുവാക്കളെയും ജയിലിലടക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. പെല്ലറ്റ് ഗൺ പോലുള്ള തീവ്ര കലാപ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന ആയുധങ്ങൾ വിദ്യാര്‍ഥികൾക്ക് നേരെ ഉപയോഗിച്ചതിന് പിന്നാലെയാണ് കരുതൽ തടങ്കൽ നിയമവും പ്രയോഗിക്കുന്നത്.
ഡൽഹി പൊലീസിന് ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) വിദ്യാര്‍ഥികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള അധികാരം ഒക്ടോബർ 18 വരെ നീട്ടി നൽകി നൽകി ലഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കി. എൻ എസ്എ വകുപ്പ് 3, ഉപവകുപ്പ് (2) പ്രകാരമാണ് വ്യക്തികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള ഈ അധികാരം ഡൽഹി പൊലീസ് കമ്മീഷണർക്ക് മൂന്ന് മാസത്തേക്ക് നീട്ടി നൽകിയിരിക്കുന്നത്. യാതൊരു നിയമ ബാധ്യകളും ഇല്ലാതെ പൊലീസിന് സമര രംഗത്തുള്ള വിദ്യാര്‍ഥികളെയും യുവാക്കളെയും 3 മാസം മുതൽ 12 മാസം വരെ തടങ്കലിൽ വെക്കാനുള്ള നിയമപരമയാ അധികാരം ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ പ്രതിരോധത്തെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ കലാപങ്ങൾ ഉണ്ടാവുമ്പോൾ മാത്രം അവ തടയാൻ പ്രയോഗിക്കുന്ന വകുപ്പാണ്. ഇത് അറസ്റ്റ് പോലുമല്ല. മറിച്ച് കരുതൽ തടങ്കൽ (Preventive Detention) ആയതിനാൽ തടവിലാക്കപ്പെട്ട വ്യക്തിയെ നിശ്ചിത സമയത്തിനുള്ളിൽ കോടതിക്ക് മുന്നിൽ ഹാജരാക്കേണ്ട നിയമപരമായ ബാധ്യതയും പൊലീസിനില്ല. വിദ്യാര്‍ഥികൾക്കെതിരെ ക്ലോസ് റേഞ്ചിൽ പെല്ലറ്റ് തോക്ക് ഉപയോഗിച്ച പൊലീസ് സേനയുടെ ക്രിമിനൽ നടപടിക്ക് പിന്നാലെയാണ് തടങ്കൽ അധികാരവും നീട്ടി നൽകിയിരിക്കുന്നത്.
Related News
വാർഷിക നടപടിയെന്ന് ന്യായീകരണം
നിലവിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടല്ല ഈ ഉത്തരവല്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക അഭ്യർഥനകളൊന്നും ഇതിനായി ഉണ്ടായിരുന്നില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി മുഖ്യ ആവശ്യമായി ഉയര്‍ത്തി ജൂൺ 20 മുതലാണ് വിദ്യാര്‍ഥികൾ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയത്. കുട്ടികളുടെ പാർലമെന്റ് മാർച്ചിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന ന്യായം പറഞ്ഞാണ് തിടുക്കപ്പെട്ട് കരുതൽ തടങ്കൽ അധികാരം പൊലീസിന് ആവര്‍ത്തിച്ച് നൽകിയിരിക്കുന്നത്.
തിരിച്ചറിയൽ ബാഡ്ജും യൂണിഫോമും പോലുമില്ലാതെയാണ് തെരുവിൽ വിദ്യാര്‍ഥികളെ വേട്ടയാടിയത്. ക്രൂരമായ മര്‍ദ്ദനമേറ്റ് വിവിധ സ്ഥലങ്ങളിലായി അവര്‍ ചികിത്സയിൽ കഴിയുന്നു. ഇതിൽ പെല്ലറ്റ് ആക്രണത്തിൽ മാരകമായി മുറിവേറ്റവരും ഉൾപ്പെടുന്നു. 21 കാരിയായ ഒരു വിദ്യാര്‍ഥി ഐസിയുവിലാണ്. ഇവരുടെ രക്ഷിതാക്കളെ പോലും ആശുപത്രിക്ക് അകത്ത് പൊലീസ് കാവലിൽ തടഞ്ഞു വെച്ചിരിക്കയാണ്. പൊലീസിന്റെ അതിക്രമ വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്തെത്തുന്നത് തടയുകയാണ്.










0 comments