മുംബൈയിൽ ഇന്നുമുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ; നടപടി നീറ്റ് പ്രതിഷേധങ്ങളെ തുടർന്ന്

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തെ പിന്തുണച്ച് മുംബൈയിൽ ശിവാജി പാർക്കിൽ നടന്ന പ്രകടനം image courtesy : indianexpress
മുംബൈ: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കനത്തതോടെ മുംബൈ നഗരത്തിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 6 അർദ്ധരാത്രി വരെയാണ് മഹാരാഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിനാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് വിദ്യാർഥി -യുവജനങ്ങൾ നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു. അനുമതിയില്ലാതെ പ്രകടനങ്ങൾ നടത്തുക, ഉച്ചഭാഷിണികൾ ഉപയോഗിക്കുക, പടക്കം പൊട്ടിക്കുക എന്നിവ പാടില്ല.
അനുമതിയില്ലാതെ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഇതുവരെ 900-ഓളം പേർക്കെതിരെ പൊലീസ് എട്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ കൈവശം വെയ്ക്കുന്നതും കർശനമായി നിരോധിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള സർക്കാർ ഓഫീസുകളിലെയും കോടതികളിലെയും ഒത്തുചേരലുകൾ, സ്കൂൾ-കോളേജ് ക്ലാസുകൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ എന്നിവയെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത , മഹാരാഷ്ട്ര പോലീസ് ആക്ട് എന്നിവ പ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി ഇല്ലാതാക്കിയ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ചോദ്യം ചോദിക്കുന്ന ജനങ്ങളുടെ വായടപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രക്ഷോഭകർ.










0 comments