ജന്തർ മന്തറിലെ വിദ്യാർഥിപ്രക്ഷോഭം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ഡൽഹി പൊലീസ്.
സമാധാനപരമായി സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട ശേഷമാണ് നടപടി. സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. എക്സ്പയറി തീയതി കഴിഞ്ഞ കണ്ണീർവാതകമാണ് പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിച്ചത്.
പൊലീസിന്റെയും സർക്കാരിന്റെയും ഒത്താശയോടെ യൂണിഫോമിലല്ലാത്ത പലരും വിദ്യാർത്ഥികളെ ആക്രമിച്ചു. കുട്ടികളെപ്പോലും തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ കണ്ട് ഇതിൽ അടിയന്തര തീരുമാനമെടുക്കണം എന്ന ആവശ്യത്തോട് വീഡിയോ കാണാൻ സമയമില്ലെന്നാണ് സുപ്രീംകോടതി പ്രതികരിച്ചത്. പൊലീസിന്റെ ഈ നടപടിയെത്തുടർന്ന് രാജ്യത്താകെ വിദ്യാർഥികൾ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.
പലയിടത്തും സാംസ്‌കാരിക കൂട്ടായ്മകൾ, വിദ്യാർഥിസംഘടനകൾ, യുവാക്കളുടെ സംഘടകൾ എന്നിവയുടെ നേതൃത്വത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. അസമിൽ നടന്ന പ്രതിഷേധത്തിൽ ബിജെപി മന്ത്രിയുടെ മകളും പങ്കെടുത്തിരുന്നു.










0 comments