print edition വന്ദേമാതരം തടസ്സപ്പെടുത്തിയെന്ന കേസ്; കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം തുടങ്ങി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് ‘വന്ദേമാതരം’ ആലപിച്ചപ്പോൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി ഡൽഹി പൊലീസ്. ദേശീയഗീതത്തെ ആസൂത്രിതമായി അവഹേളിച്ചെന്ന് ആരോപിച്ച് ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ സുപ്രീംകോടതി അഭിഭാഷകൻ ശുഭ്‌ശർമ നൽകിയ പരാതിയിലാണ് നടപടി.
വിവിധ സംസ്ഥാനങ്ങളിൽ നിരവധി പരാതികളാണ് ഇൗ വിഷയത്തിൽ ലഭിച്ചിട്ടുള്ളത്. വന്ദേമാതരം തടസ്സപ്പെടുത്തിയില്ലെന്നും പൂർണരൂപത്തിൽ ആലപിച്ചെന്നുമാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. രണ്ട് ചരണം മാത്രം ആലപിച്ചാൽ മതിയെന്ന 1937ലെ കൽക്കട്ട എഐസിസി പ്രമേയത്തിലെ തീരുമാനം അട്ടിമറിച്ചാണ് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗീതം പൂർണരൂപത്തിൽ ആലപിച്ചത്.
എന്നാൽ, ഇൗ വിമർശനത്തിന് മറുപടി നൽകാതെ നിയമനടപടികളിൽ നിന്നും തടിയൂരാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അടുത്തിടെ പാർലമെന്റ് പാസാക്കിയ ‘ദേശീയചിഹ്നങ്ങളുടെ അവഹേളനം തടയൽ നിയമഭേദഗതി’ പ്രകാരം വന്ദേമാതരത്തെ അവഹേളിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.
പ്രഖ്യാപിത നിലപാടിൽ വെള്ളംചേർത്തതിൽ പാർടിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്. വന്ദേമാതരം ഇതുവരെ പാടിയിട്ടില്ലെന്നും ഇനി പാടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പ്രതികരിച്ചു.










0 comments