സമരത്തെ നേരിടാൻ ഡൽഹിയിൽ മെട്രോസ്റ്റേഷനുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി

ന്യൂഡൽഹി: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡൽഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും സേവനങ്ങളും താൽക്കാലികമായി അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. നഗരത്തിൽ തുടരുന്ന വിവിധ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് മെട്രോ റെയിൽ കോർപ്പറേഷന്റെ ഈ നടപടി.
സുരക്ഷാകരണങ്ങൾ ചൂണ്ടിക്കാട്ടി 16 ഓളം മെട്രോ സ്റ്റേഷനുകളാണ് അടച്ചുപൂട്ടിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങളെന്നും സാഹചര്യം വിലയിരുത്തി സ്റ്റേഷനുകൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടു വരുമെന്നും മെട്രോ അധികൃതർ വ്യക്തമാക്കി.
സമരം നടക്കുന്ന പ്രധാന മേഖലകളിലേക്കുള്ള ഗതാഗതത്തെയും മെട്രോ നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. യാത്രക്കാർക്കായി മെട്രോ അധികൃതർ പുതിയ യാത്രാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ഡൽഹിയിൽ ന്യായമായ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെയുള്ള പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പാർലമെന്റിലും പ്രതിഷേധം ശക്തമാകുകയാണ്.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും എംപിമാരെയും പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാരെത്തിയത്. പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച വിഷയം ഉയർത്തി പ്രതിപക്ഷം നടത്തിയ ബഹളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടിരുന്നു. ബുധനാഴ്ചയും ഇത് ആവർത്തിച്ചു.









0 comments