പൊലീസ് ജീപ്പിടിച്ച് യുവാവിന് ചികിത്സ ഉറപ്പാക്കിയില്ല; പുതുക്കാട് സ്റ്റേഷനിൽ 4 പേർക്ക് സസ്‌പെൻഷൻ

പുതുക്കാട്: പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ യുവാവിന് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതിന് പുതുക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എസ്ഐ സി എം മഹേഷ്, സിപിഒമാരായ എം യു ഫൈസൽ, ഇ സി യദുകൃഷ്ണൻ, പി ഡി നവീൻകുമാർ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ ജൂലൈ 19ന് ആമ്പല്ലൂരിൽ തട്ടുകടയിലെ സംഘർഷവുമായി ബന്ധപ്പെട്ട സംഘത്തെ പിന്തുടരുന്നതിനിടെയാണ് പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റത്. ബൈക്കിൽനിന്ന് വീണ അഭിഷേകിനെ ആശുപത്രിയിലെത്തിക്കാതെ ഉദ്യോഗസ്ഥർ മടങ്ങിയെന്നാണ് പരാതി. പരിക്കേറ്റയാൾക്ക് ചികിത്സ ഉറപ്പാക്കേണ്ട പൊലീസ് തന്നെ ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് തൃശൂർ റേഞ്ച് ഡിഐജി ടി നാരായണൻ നടപടി സ്വീകരിച്ചത്.









0 comments