വിറക് ചൂള ഉപയോഗിച്ചതിന് താനെയിലെ പ്രമുഖ ബേക്കറി സീൽ ചെയ്തു

പ്രതീകാത്മക ചിത്രം
താനെ: വിറക് കത്തിക്കുന്ന ചൂള ഉപയോഗിച്ച് ബ്രെഡ് തയ്യാറാക്കിയെന്ന പരാതിയെ തുടർന്ന് കല്യാണിലെ പ്രശസ്തമായ പ്രിൻസ് ബേക്കറിയെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡിഎ) സീൽ ചെയ്തു.
ബേക്കറിയിൽ വലിയ തോതിൽ ബ്രെഡ് ഉൽപ്പാദിപ്പിച്ച് നഗരത്തിലെ നിരവധി കടകളിലേക്ക് വിതരണം ചെയ്തിരുന്നതായാണ് വിവരം. സംഭവത്തിൽ വകുപ്പിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണ്.
മഹാരാഷ്ട്രയിലെ ബേക്കറികൾ കൽക്കരി, വിറക് എന്നിവ ഉപയോഗിക്കുന്ന ചൂളകൾ ഒഴിവാക്കി എൽപിജി, പൈപ്പ്‌ഡ് ഗ്യാസ്, വൈദ്യുത ചൂളകൾ തുടങ്ങിയ മലിനീകരണം കുറഞ്ഞ സംവിധാനങ്ങളിലേക്ക് മാറണമെന്ന് ബോംബെ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കൽക്കരിയും വിറകും കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായുമലിനീകരണം കണക്കിലെടുത്തായിരുന്നു കോടതി നിർദേശം.
അതേസമയം, പരമ്പരാഗത വിറക് ചൂളകൾ ഉപയോഗിക്കുന്ന ബേക്കറി ഉടമകൾ ഇന്ധനം മാറ്റുന്നത് ചെലവേറിയതും പ്രായോഗികമായി ബുദ്ധിമുട്ടുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ധനം മാറ്റുന്നത് ബ്രെഡിന്റെ രുചിയെയും ബാധിക്കുമെന്നാണ് അവരുടെ വാദം.
എന്നാൽ, വായുമലിനീകരണം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്നും പൊതുജനങ്ങളുടെ ശുദ്ധമായ പരിസ്ഥിതിക്കുള്ള അവകാശം സംരക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.









0 comments