എഐ ഇംപാക്ട് സമ്മിറ്റ്: ഡൽഹിയിൽ 380 അനധികൃത ബാനറുകൾ നീക്കം ചെയ്തു

ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ന് മുന്നോടിയായി നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ഡൽഹിയിൽ വൻ ശുചീകരണ നടപടിയുമായി മുൻസിപ്പൽ കോർപ്പറേഷൻ.
നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി 380-ഓളം അനധികൃത ബാനറുകളും ഹോർഡിംഗുകളും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ജനുവരി ഒന്ന് മുതൽ ഫെബ്രുവരി ആദ്യ വാരം വരെ നീണ്ടുനിന്ന ഡ്രൈവിൻ്റെ ഭാഗമായാണ് നടപടി.
അനധികൃതമായി സ്ഥാപിച്ച രാഷ്ട്രീയ-മതപരമായ ബോർഡുകൾ, വാണിജ്യ ബാനറുകൾ, ഹോർഡിംഗുകൾ, സൺപാക്ക് ഷീറ്റുകൾ എന്നിവയടക്കം 379 നിർമ്മിതികൾ നീക്കം ചെയ്തതായി ആക്ഷൻ ടേക്കൺ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കരോൾ ബാഗ് മേഖലയിലാണ് ഏറ്റവും കൂടുതൽ നടപടികൾ സ്വീകരിച്ചത്. ഇവിടെ നാല് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ 87 അനധികൃത ബോർഡുകൾ നീക്കം ചെയ്തു. സെൻട്രൽ സോണിൽ നിന്ന് 38 ഉം രോഹിണിയിൽ നിന്ന് 45 ഉം കേശവ് പുരത്ത് നിന്ന് 41 ഉം അനധികൃത നിർമ്മിതികൾ നീക്കം ചെയ്തിട്ടുണ്ട്.
ഷഹദര നോർത്ത്, സൗത്ത് മേഖലകളിൽ നിന്നായി 53 ഉം വെസ്റ്റ് സോണിൽ നിന്ന് 41 ഉം ബാനറുകൾ നീക്കം ചെയ്തു. വരാനിരിക്കുന്ന എഐ ഉച്ചകോടിയുടെ ഭാഗമായി നഗരത്തിൻ്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം റോഡ് സുരക്ഷ ഉറപ്പാക്കാനും കാഴ്ചയ്ക്ക് തടസ്സമാകുന്ന പരസ്യങ്ങൾ ഒഴിവാക്കാനുമാണ് നടപടിയെന്ന് എംസിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അനധികൃത പരസ്യങ്ങൾ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.










0 comments