print edition നാഷണൽ ഹെറാൾഡിൽ ഇഡി അപ്പീൽ; സോണിയയും രാഹുലും മറുപടി നൽകണം

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും
സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:00 AM | 1 min read
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റപത്രം പരിഗണിക്കാൻ വിസമ്മതിച്ച വിചാരണക്കോടതി വിധിക്കെതിരെ ഇഡി നൽകിയ അപ്പീലിൽ നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രതികൾ മൂന്നാഴ്‌ചക്കുള്ളിൽ മറുപടി നൽകണമെന്ന് ജസ്‌റ്റിസ് മനോജ് ജെയിൻ നിർദേശിച്ചു. പ്രതികൾ സമയംനീട്ടി ചോദിച്ചതിനെത്തുടർന്ന് കേസ് സെപ്‌തംബർ പത്തിലേക്ക് മാറ്റി. കുറ്റപത്രം റൗസ് അവന്യൂ പ്രത്യേക കോടതി സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷം ഡിസംബർ 12നാണ് തള്ളിയത്.
ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി മജിസ്‌ട്രേറ്റിന് നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കുറ്റപത്രമെന്നും സ്വയം രജിസ്‌റ്റൻ ചെയ്ത കേസിന്റെ എഫ്‌ഐആർ പ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്‌ജി വിശാൽ ഗോഗ്‌നെ അന്ന് കുറ്റപത്രം തള്ളിയത്. എന്നിരുന്നാലും അന്വേഷണം തുടരാമെന്നും ചട്ടപ്രകാരം കുറ്റപത്രം സമർപ്പിക്കാമെന്നും കോടതി പറഞ്ഞിരുന്നു. തുടർന്നാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയറ്റഡ് ജേണൽസിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ യങ് ഇന്ത്യൻ കമ്പനി വഴി സോണിയ ഗാന്ധിയും മറ്റും കൈക്കലാക്കിയെന്നാണ് കേസ്.










0 comments