കൊച്ചിക്കാരുടെ സ്വന്തം ഐസ്‌ക്രീം കോർണർ

ശ്രീകർ പി ഷേണായി ഐസ്‌ക്രീം കോർണറിൽ
കൊച്ചി
കൊച്ചിക്കാർക്ക് ഐസ്‌ക്രീം എന്നുകേട്ടാൽ ആദ്യം ഓർമവരുന്നത് മട്ടാഞ്ചേരി പാലസ് റോഡിലെ ഷേണായീസ് ഐസ്‌ക്രീം കോർണറാണ്. 56 വർഷമായി കൊച്ചിക്കാരുടെ ഓർമകൾക്ക് മധുരംപകർന്ന രുചിതേടി ഇന്നും നിരവധിപേരാണ് എത്തുന്നത്. 1970ൽ എൻ പത്മനാഭ ഷേണായിയാണ് വീട്ടിൽ തയ്യാറാക്കിയ കസ്റ്റാഡ് ഐസ്‌ക്രീം കൊച്ചിക്കാരെ പരിചയപ്പെടുത്തിയത്. അന്ന് 60 പൈസയ്‌ക്കായിരുന്നു വിൽപ്പന. 1982ൽ അദ്ദേഹത്തിന്റെ മരണത്തോടെ മക്കൾ കട ഏറ്റെടുത്തു. മൂത്തമകൻ സുരേന്ദ്രനാഥ ഷേണായി രോഗബാധിതനായതോടെ 2004 മുതൽ സഹോദരൻ ശ്രീകർ പി ഷേണായിയാണ് നടത്തിപ്പുകാരൻ.
ഐസ്‌ക്രീം കൂടാതെ ഫ്രൂട്ട്‌സ് സാലഡിനും ആവശ്യക്കാർ ഏറെയാണ്. പാൽ, പഞ്ചസാര, മിൽക്ക് മേടിന്റെ കസ്റ്റാർഡ് പൗഡർ എന്നിവ ചേർത്താണ് ഐസ്‌ക്രീം തയ്യാറാക്കുന്നതെന്ന് ശ്രീകർ പി ഷേണായി പറയുന്നു. ആരോഗ്യത്തിന് ഹാനികരമായതൊന്നും ഉപയോഗിക്കുന്നില്ല. പപ്പായ, നേന്ത്രപ്പഴം, ആപ്പിൾ, റോബസ്റ്റ തുടങ്ങിയ ഫ്രൂട്ട്‌സ് സാലഡും കടയിൽ ലഭ്യമാണ്.
50 രൂപയാണ് ഐസ്‌ക്രീമിനും ഫ്രൂട്ട്‌സ് സാലഡിനും. ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, ക്യാരറ്റ്, മുസംബി തുടങ്ങിയ പലതരം ജ്യൂസുകളും ഷേയ്‌ക്കും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ കടയുടെ വീഡിയോ വൈറലായതോടെ ദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകൾ എത്തുന്നു. ശ്രീകർ പി ഷേണായിയും ഭാര്യ സന്ധ്യ എസ് മേനോനും ചേർന്നാണ് ഐസ്‌ക്രീമും ഫ്രൂട്ട്‌സ് സാലഡും തയ്യാറാക്കുന്നത്. ബാങ്ക് ജീവനക്കാരനായ മകൻ റാം നാരായണൻ ഷേണായിയും ഒഴിവുസമയങ്ങളിൽ സഹായത്തിനുണ്ട്.









0 comments