ആപ്‌വെച്ചത് കോൺഗ്രസ്; ഹരിയാനയുടെ തുടർച്ച ഡൽഹിയിലും

ഒരു പതിറ്റാണ്ടോളം നീണ്ട എഎപി ഭരണത്തിന് വിരാമമിട്ട് ബിജെപിയെ ഡൽഹി ഭരണത്തിലെത്തിച്ചതിൽ നിർണായകമായത് കോൺഗ്രസ് കൈക്കൊണ്ട സ്വാർത്ഥ നിലപാട്. പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ എഎപി തോറ്റത് കോൺഗ്രസ് പിടിച്ച വോട്ടുകളിലാണ്.
അതിഷി
ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ഷീല ദീക്ഷിതിന്റെ മകനെ മത്സരിപ്പിച്ചതും എഎപിയെ തോൽപ്പിക്കാൻ കോൺഗ്രസ് കരുതിക്കൂട്ടി ചെയ്‌തതായിരുന്നു. 4089 വോട്ടുകൾക്കാണ് കെജ്‌രിവാൾ പരാജയപ്പെട്ടത്. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് 4568 വോട്ടുകളാണ് നേടിയതും. ജങ്പുരയിൽ മനീഷ് സിസോദിയ 675 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസിന്റെ ഫർഹാദ് സൂരി 7350 വോട്ടുകൾ നേടി. ഗ്രേറ്റർ കൈലാഷിലെയും സ്ഥിതി മറിച്ചല്ല. എഎപിയുടെ സൗരഭ് ഭരദ്വാജ് 3188 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന്റെ ഗർവിത് സ്വിംഘ്‌വി 6711 വോട്ടുകൾ നേടി. ബിജെപിയെ അധികാരത്തിൽ കൊണ്ടുവരിക എന്ന ഉദ്ദേശം. മാത്രമായിരുന്നു കോൺഗ്രസിനുണ്ടായിരുന്നതെന്ന് ഈ കണക്കുകൾ പറയുന്നു. ഇത്രയും ചെയ്‌തിട്ടും കോൺഗ്രസിന്റെ നില പൂജ്യത്തിൽ നിന്ന് മാറിയില്ല. നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ല.
രാഹുൽ ഗാന്ധി
എഎപിയും കോൺഗ്രസും എന്തുകൊണ്ട് ഡൽഹിയിൽ ചേർന്നു മത്സരിച്ചില്ല എന്നതിന്റെ കാരണവും കോൺഗ്രസ് തന്നെ. കോൺഗ്രസിനോടൊപ്പം ഒരുമിച്ച് മത്സരിക്കുന്ന രാഷ്‌ട്രീയ കക്ഷികളെ പരാജയത്തിലോട്ട് തള്ളിവിടുന്ന സമീപനമാണ് പൊതുവേ കോൺഗ്രസ് സ്വീകരിക്കൽ. ഹരിയാനയും ബീഹാറുമെല്ലാം അതിനുദ്ദാഹരണമാണ്. ബിഹാറിൽ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയിൽ നിന്ന് 70 സീറ്റ് പിടിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസിന് 19 മണ്ഡലത്തിൽ മാത്രമാണ് ജയിക്കാനായത്. കോൺഗ്രസിന്റെ മോശം പ്രകടനം ആർജെഡി മുന്നണിയുടെ പരാജയത്തിനും കാരണമായി.
ജമ്മുകശ്‌മീരിൽ സെപ്‌തംബർ– ഒക്‌ടോബർ കാലയളവിൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസുമായി വിലപേശി 29 സീറ്റിൽ കോൺഗ്രസ് മത്സരിച്ചെങ്കിലും ആറു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. ജമ്മുവിൽ ഒറ്റ സീറ്റിലും ജയിക്കാനായില്ല. ഏഴ് സീറ്റിൽ എൻസിയുമായി സൗഹൃദമത്സരത്തിനും കോൺഗ്രസ് മുതിർന്നു. ഏഴിടത്തും കോൺഗ്രസ് തകർന്നു എന്ന് മാത്രമല്ല, രണ്ട് സിറ്റിങ് സീറ്റുകൾ എൻസിക്ക് നഷ്ടമാകുകയും ചെയ്തു. നാഷണൽ കോൺഫറൻസ് ജമ്മുവിൽ അടക്കം മികച്ച പ്രകടനം കാഴ്‌ചവച്ചത് കൊണ്ടുമാത്രം മുന്നണിക്ക് അധികാരം പിടിക്കാനായി. എൻസിയുമായുള്ള സീറ്റ് ചർച്ചയിൽ 32 സീറ്റ് കിട്ടിയില്ലെങ്കിൽ സഖ്യം വിടുമെന്നായിരുന്നു സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവരുടെ ഭീഷണി. ബിജെപി ജയിച്ചാലും വേണ്ടില്ല പരമാവധി സീറ്റിൽ മത്സരിക്കണമെന്നായിരുന്നു പിടിവാശി.
ജാർഖണ്ഡിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം മുന്നണിക്ക് തലവേദനയായി. ആകെ 81 സീറ്റിൽ മുപ്പതിടത്താണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചതാകട്ടെ 16 സീറ്റിൽ മാത്രം. തോറ്റ 12 ഇടത്തും കോൺഗ്രസിന്റെ എതിരാളി ബിജെപി ആയിരുന്നു. 43 സീറ്റിൽ മത്സരിച്ച ജെഎംഎം 34 സീറ്റിൽ ജയിച്ചു. ഹേമന്ത് സോറനും കൽപ്പന സോറനുംവഎഴുപതിലേറെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തപ്പോൾ കോൺഗ്രസിനായി രാഹുൽ ഗാന്ധി പത്തു റാലികളിൽ മാത്രമാണ് സംസാരിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളുടെ മണ്ഡലങ്ങളിൽ മാത്രമാണ് രാഹുൽ എത്തിയത്. ഘടകകക്ഷികൾക്കായി രാഹുൽ പ്രചാരണം നടത്തിയില്ല. എന്നാൽ ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്തിയും വികസനരാഷ്ട്രീയം മുന്നോട്ടുവെച്ചും ജെഎംഎം ഭരണം ഉറപ്പിച്ചു. ആദിവാസി ജനവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളും ചേർത്തുനിർത്തിയും
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബിജെപിയോടുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ട കോൺഗ്രസ് ഹരിയാനയിലും അതാവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ കൂട്ടായ്‌മ’ ഉണ്ടാക്കിയ മുന്നേറ്റത്തെ പിന്നോട്ട് വലിക്കുന്നതായി ഹരിയാനയിൽ കോൺഗ്രസിന്റെ പരാജയം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ ആം ആദ്മി പാർടിയെ സഖ്യത്തിന്റെ ഭാഗമാക്കാൻ തയ്യാറായില്ല. തനിച്ച് വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് കാരണം. സ്ഥാനാർഥിനിർണയംമുതൽ കോൺഗ്രസിന് പാളം തെറ്റി. 90 അംഗ ഹരിയാന നിയമസഭയിൽ ബിജെപി 48 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് 37 സീറ്റിൽ ഒതുങ്ങി. എഎപി പിടിച്ച രണ്ട് ശതമാനത്തോളം വോട്ട് വിഹിതം ഇഞ്ചോടിഞ്ച് മത്സരത്തിൽ നിർണായകമായി. എഎപിയുമായി കോൺഗ്രസ് സഖ്യം രൂപീകരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു.









0 comments