ഡൽഹിയിൽ ആറു വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാർച്ച്; വായുനിലവാരത്തിലും പുരോഗതി

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ ഡൽഹിയിൽ താപനില കുത്തനെ കുറഞ്ഞു. ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പകൽ താപനിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. അതോടൊപ്പം വായുനിലവാര സൂചികയിൽ അഞ്ച് മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരവും ഡൽഹി കൈവരിച്ചു.
സഫ്ദർജംഗ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 21.7 ഡിഗ്രി സെൽഷ്യസാണ് വെള്ളിയാഴ്ചത്തെ പരമാവധി താപനിലയായി രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ 9.6 ഡിഗ്രി കുറവാണ്. ഇതിനുമുമ്പ് 2020 മാർച്ച് 8-നാണ് ഡൽഹിയിൽ ഇതിലും കുറഞ്ഞ താപനില (21.2 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്.
പാലം (21.2 ഡിഗ്രി), ലോധി റോഡ് (21.0 ഡിഗ്രി), റിഡ്ജ് (21.1 ഡിഗ്രി) എന്നിവിടങ്ങളിലും താപനില വലിയ തോതിൽ കുറഞ്ഞു. വായു മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന ഡൽഹിക്ക് ആശ്വാസമായി വായുനിലവാര സൂചിക 93-ലേക്ക് താഴ്ന്നു. ഇത് 'തൃപ്തികരമായ' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
കഴിഞ്ഞ 161 ദിവസങ്ങൾക്കിടയിൽ ഇതാദ്യമായാണ് ഡൽഹിയിലെ വായുനിലവാരം ഇത്രയധികം മെച്ചപ്പെടുന്നത്. 2025 ഒക്ടോബർ 9-നായിരുന്നു ഇതിനുമുമ്പ് വായുനിലവാരം തൃപ്തികരമായ നിലയിലായിരുന്നത്. വെള്ളിയാഴ്ച പകൽ നഗരത്തിൽ 7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇതോടെ ഈ വർഷത്തെ മാർച്ച് മാസത്തിലെ ആകെ മഴ 16.2 മില്ലീമീറ്ററായി ഉയർന്നു.
2023-ന് ശേഷമുള്ള ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ചാണിത്. മഴയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും വായുനിലവാരത്തിൽ ഈ പുരോഗതി തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും മഴ കുറയുമെന്നും താപനില പതുക്കെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.










0 comments