ഡൽഹി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചയാളുടെ വജ്രമോതിരം കാണാനില്ല; പരാതി നൽകി കുടുംബം

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ച 69-കാരന്റെ വജ്രമോതിരം കാണാതായതായി കുടുംബം പരാതിപ്പെട്ടു. ജനുവരി 4ന് പുലർച്ചെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരൻ വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് നടത്തിയ ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കിടയിലെ ബഹളത്തിനിടയിൽ അഞ്ചു കാരറ്റ് വരുന്ന വജ്രമോതിരം നഷ്ടപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
അസർബൈജാനിലെ ബാക്കുവിലേക്ക് ഒരു സംഘത്തിനൊപ്പം വിനോദയാത്രയ്ക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം. പുലർച്ചെ നാല് മണിയോടെ ഡിപ്പാർച്ചർ ഏരിയയിൽ വെച്ച് പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ വിമാനത്താവള അധികൃതർ മെഡിക്കൽ സംഘത്തെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ വിമാനത്താവളത്തിലെ മെഡിക്കൽ എമർജൻസി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയപ്പോഴാണ് ഇദ്ദേഹം ധരിച്ചിരുന്ന വജ്രമോതിരം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്.










0 comments