വായു മലിനീകരണം : ഡൽഹിയിൽ മൂന്നാംഘട്ട നിയന്ത്രണം
print edition വായു ഗുണനിലവാരം ; അന്താരാഷ്‌ട്ര ഏജൻസി കണക്ക് ഒൗദ്യോഗികമല്ലെന്ന് കേന്ദ്രം , വിമർശം ശക്തം

ന്യൂഡൽഹി
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വായു മലിനീകരണം ഗുരുതരമായി തുടരവെ വായുഗുണനിലവാര സൂചികയിലുൾപ്പെടെ കേന്ദ്ര സർക്കാർ തുടരുന്ന ഒളിച്ചുകളിയിൽ വ്യാപക വിമർശം. പാർലമെന്റിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) സംബന്ധിച്ച് കേന്ദ്ര സർക്കാർ നൽകിയ വിവരങ്ങളാണ് വിമർശങ്ങൾക്കും ആശങ്കകൾക്കും കാരണമായത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ), ഐക്യു എയർ ഉൾപ്പെടെയുള്ള ഏജൻസികൾ പുറത്തുവിടുന്ന എക്യുഐ വിവരം ഒൗദ്യോഗികമല്ലെന്നാണ് കേന്ദ്ര സർക്കാർ വാദം. ഇതിനായി തങ്ങളുടേതായ സംവിധാനമുണ്ടെന്നും സർക്കാർ പറയുന്നു.
പാർലമെന്റിൽ വി ശിവദാസൻ എംപി ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിനാണ് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തിവർധൻ സിങ്ങാണ് ഇൗ ഉത്തരം നൽകിയത്.
അന്താരാഷ്‌ട്ര ഏജൻസികൾ പുറത്തുവിടുന്ന കണക്കുകൾ കൃത്യമല്ലെന്നും അതുകൊണ്ടാണ് രാജ്യത്തിന് സ്വന്തമായി സംവിധാനമുള്ളതെന്നും അതിലൂടെ വരുന്ന കണക്കുകൾ മാത്രം വിശ്വസിക്കണം എന്നുകൂടി മന്ത്രി പറയുന്നു.
വായുമലിനീകരണം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡൽഹിയുൾപ്പെടെയുള്ള എക്യുഐ സ്‌റ്റേഷനുകളിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കൃത്രിമത്വം കാണിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അതുസംബന്ധിച്ച തെളിവുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ആന്താരാഷ്‌ട്ര ഏജൻസികളുടെ കണക്കുകൾ ഒൗദ്യോഗകമല്ലെന്ന കേന്ദ്ര നിലപാട്.
വായു മലിനീകരണം: ഡൽഹിയിൽ മൂന്നാംഘട്ട നിയന്ത്രണം
ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരസ്ഥിതിയിലായതോടെ നഗരത്തിൽ മൂന്നാംഘട്ട നിയന്ത്രണങ്ങളേർപ്പെടുത്തി. രാജ്യതലസ്ഥാന മേഖലയിൽ നിർമാണ പ്രവൃത്തികൾക്ക് സന്പൂർണ നിരോധനം ഏർപ്പെടുത്തി. അഞ്ചാംക്ലാസ് വരെയുള്ള കുട്ടികളുടെ ക്ലാസ് ഓൺലൈനിലാക്കാനും നിർദേശിച്ചു. കമീഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്‌മെന്റാണ് (സിഎക്യുഎം) നിയന്ത്രണങ്ങളേർപ്പെടുത്തിയത്.
വായുഗുണനിലവാര സൂചികയിൽ രണ്ട് ദിവസത്തിനുള്ളിൽ വലിയ രീതിയിൽ ഇടിവുണ്ടായതാണ് മൂന്നാംഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. എക്യുഐ ശനിയാഴ്‌ച രാവിലെ 400 കടന്നു.










0 comments