print edition ഇംപ്രൂവ്‌മെന്റ് ഫലം വൈകുന്നു: വിദേശത്തുള്ള സിബിഎസ്‌ഇ വിദ്യാർഥി സുപ്രീംകോടതിയിൽ


സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം സിബിഎസ്‌ഇ അകാരണമായി വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി സുപ്രീംകോടതിയിൽ. സൗദിയിലെ അൽ ജുബൈലിൽ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതിയ ജിഗർകുമാർ പട്ടേലാണ് കോടതിയെ സമീപിച്ചത്. ഫലം വൈകുന്നതിനാൽ കോളേജ് പ്രവേശനം നേടാൻ കഴിയുന്നില്ലെന്ന് പട്ടേൽ ഹർജിയിൽ പറഞ്ഞു. ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും ഹർജിയിൽ പറഞ്ഞു.
ഫിസിക്സ്, കെമിസ്ട്രി ഇംപ്രൂവ്മെന്റ് പരീക്ഷ മാത്രമാണ് പട്ടേലിന് എഴുതാൻ കഴിഞ്ഞത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ബാക്കി മൂന്നു പരീക്ഷകൾ റദ്ദാക്കപ്പെട്ടിരുന്നു. തുടർന്ന് ത്രൈമാസ, അർധ വാർഷിക, പ്രീ- ബോർഡ് പരീക്ഷാ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഎസ്‌ഇ ഫലം പ്രഖ്യാപിച്ചത്. എന്നാൽ, തന്റെ മാത്രം ഫലം തടഞ്ഞുവെച്ചിരിക്കുന്നുവെന്നും നിരവധി തവണ കത്തുനൽകിയിട്ടും പ്രതികരിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. റദ്ദാക്കപ്പെട്ട ഗണിതം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾക്ക് പ്രത്യേക പരീക്ഷ വേണമെന്നും വിദ്യാർഥി ആവശ്യപ്പെട്ടു. ഡൽഹി ഹൈക്കോടതി അടിയന്തരമായി ലിസ്‌റ്റ് ചെയ്യാൻ വിസമ്മതിച്ചതോടെയാണ് മേൽക്കോടതിയെ സമീപിച്ചത്.










0 comments