print edition ദേശീയ അധ്യക്ഷന്റെ മണ്ഡലത്തിലും തോൽവി; ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ആർത്തിരമ്പിയ ജന്തർമന്തറിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ദേശീയ പ്രസിഡന്റ് നിതിൻ നബിൻ വലിയ ഭൂരിപക്ഷത്തിൽ തുടർച്ചയായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ട ബിഹാറിലെ ബങ്കിപ്പുരിൽ ബിജെപി ദയനീയമായി തോറ്റു.
ജൻസുരാജ് പാർടിയുടെ പ്രശാന്ത് കിഷോറിനാണ് ജയം. മധ്യപ്രദേശിലെ ദതിയയിലും പരാജയം ഏറ്റുവാങ്ങി. പ്രതിപക്ഷം തീർത്തും ദുർബലമായ ഗുജറാത്തിലെ മഞ്ചൽപ്പുർ മണ്ഡലത്തിൽ ബിജെപിയുടെ ഭൂരിപക്ഷത്തിൽ വൻഇടിവ്. ബിഹാറില്‍ ബിജെപിയുടെ ഏറ്റവും ഉറച്ച മണ്ഡലമായ ബങ്കിപ്പുരില്‍ 2010 മുതൽ നിതിൻ നബിനാണ് തുടർച്ചയായി ജയിക്കുന്നത്. 2010ൽ 60,000 വോട്ടായിരുന്നു ഭൂരിപക്ഷം. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 51,936. ബിജെപി പ്രസിഡന്റായതിനെ തുടർന്നാണ് രാജിവച്ചത്. ഇവിടെ19,324 വോട്ടിനാണ് പ്രശാന്തിന്റെ ജയം. ജന്തർമന്തർ പ്രക്ഷോഭത്തിന് പിന്തുണയുമായി പട്നയിലടക്കം വലിയ വിദ്യാർഥി മുന്നേറ്റമുണ്ടായിരുന്നു.
മധ്യപ്രദേശിലെ ദതിയയിൽ കോൺഗ്രസിന്റെ കുവർ ഘനശ്യാം സിങ് 6018 വോട്ടിന് ബിജെപിയുടെ അശുതോഷ് തിവാരിയെ തോൽപ്പിച്ചു.
ഗുജറാത്തിലെ മഞ്ചൽപ്പുരിൽ ബിജെപിയുടെ സതേന്ദ്രഭായ് പട്ടേൽ 30,630 വോട്ടിന് കോൺഗ്രസിന്റെ ബിക്കാഭായ് റബാരിയെ തോൽപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെയായിരുന്നു.










0 comments