അന്ത്യകർമങ്ങൾക്ക് പിന്നാലെ മരിച്ചയാൾ ജീവനോടെ വീട്ടിലെത്തി; അമ്പരന്ന് കുടുംബം

എ ഐ പ്രതീകാത്മക ചിത്രം
ഗുവാഹത്തി: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസില്‍ അനധികൃത കൽക്കരി ഖനിയില്‍ ഫെബ്രുവരി അഞ്ചിനുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നയാൾ ജീവനോടെ വീട്ടിലെത്തി. ആസാമിലെ ശ്രീഭൂമി ജില്ലയിലെ രതബാരിയിലുള്ള ശ്യാംബാബു സിൻഹയെയാണ് മരിച്ചെന്ന് കരുതി വീട്ടുകാർ അന്ത്യകർമങ്ങൾ നടത്തിയത്. അപകടത്തിൽ 31 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.
ശ്യാംബാബു സിൻഹ വീട്ടിലേക്ക് എത്തിയപ്പോൾ കുടുംബാംഗങ്ങൾ ആദ്യം അമ്പരന്നു, എന്നാൽ ഇപ്പോൾ ശ്യാംബാബുവിന്റേത് എന്നുകരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന സംശയം ബാക്കിയായി. കൃത്യമായ തിരിച്ചറിയൽ നടത്തിയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതെന്നാണ് അധികൃതരുടെ വാദം.
മരിച്ചവരിൽ കൂടുതല്‍ പേരും അസം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. ചെറിയ മാളങ്ങളുണ്ടാക്കി യന്ത്രങ്ങൾ ഉപയോഗിക്കാതെ കൽക്കരി ഖനനം ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. ജയന്തിയ ഹിൽസിൽ മാത്രം ആയിരത്തിലേറെ ഇത്തരം ഖനികളുണ്ട്. അതേസമയം 50ൽ അധികം ആളുകൾ ഖനിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അനധികൃത ഖനിയിലെ സ്ഫോടനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് മേഘാലയ സർക്കാരിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസ് അയച്ചു.










0 comments