വാഴ്‌വേ പോരാട്ടം: ഭാഗം ഒന്ന്
ഞങ്ങളും മനുഷ്യരാണ്, ജീവിക്കണം

2023 ജനുവരി 30ന് ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ (ഫയൽചിത്രം)

വൈഷ്‌ണവ് ബാബു
Published on Mar 12, 2025, 12:02 AM | 3 min read
കീഴ് വെൺമണി, വാച്ചാത്തി, ഇടുവൈ...
വെറും സ്ഥലപ്പേരുകൾ മാത്രമല്ല. തമിഴ് ജനതയുടെ ജീവനും ജീവിതവും സംരക്ഷിച്ച് സിപിഐ എം നടത്തിയ അസംഖ്യം പോരാട്ടത്തിന്റെ മറുപേരുകളാണ്. വഴി നടക്കാനും പൊതുകിണർ ഉപയോഗിക്കാനും ക്ഷേത്രത്തിൽ കയറാനും തടസ്സപ്പെടുത്തുന്ന ‘അടഞ്ഞ അറ' തുറക്കാനുള്ള ശ്രമം തുടരുകയാണ്.
സിപിഐ എം പാർടി കോൺഗ്രസ് മധുരയിൽ നടക്കുമ്പോൾ കർഷക - ദളിത് മേഖലകളിലെ അവകാശപ്പോരാട്ടങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ ഇപ്പോഴും ഇരമ്പുകയാണ്. തമിഴ്‌നാട്ടിലെ മനുഷ്യരുടെ അവകാശങ്ങൾക്കായി പാർടി നടത്തുന്ന പോരാട്ടഭൂമികകളിലൂടെയുള്ള യാത്ര ഇവിടെ തുടങ്ങുന്നു
"വീടുവയ്ക്കാൻ തുണ്ടുഭൂമിയില്ല. കൃഷിചെയ്യാൻ മണ്ണില്ല. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ല. കൂട്ടത്തിലൊരാൾ മരിച്ചുവീണാൽ സംസ്കരിക്കാൻപോലും ഇടമില്ല. പരാതി പറഞ്ഞാൽ, അവകാശങ്ങളെക്കുറിച്ച് ആരാഞ്ഞാൽ മറുപടി കള്ളക്കേസും ഭീഷണിയും. വിശ്വസിച്ചിരുന്ന മറ്റു പാർടികളിൽനിന്ന് അവഹേളനവും അപമാനവും നേരിടേണ്ടി വന്നപ്പോഴാണ് സിപിഐ എമ്മിനെ സമീപിച്ചത്. ബിജെപി, ഡിഎംകെ പ്രവർത്തകരായിരുന്ന ഞങ്ങളുടെ പ്രശ്നങ്ങൾ സിപിഐ എം ഏറ്റെടുത്തു. സവർണർ അശുദ്ധി കൽപ്പിച്ച ഇടങ്ങളിലേക്ക് കൈപിടിച്ച് നടത്തിയത്, നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചുതന്നത്, അവിടെ കൃഷി ചെയ്യിപ്പിച്ചത്... എല്ലാത്തിലും നയിച്ചത് ഈ പാർടിയാണ്.
ഞങ്ങൾക്കിന്ന് ആരെയും ഭയപ്പെടേണ്ടതില്ല. കടയിൽനിന്ന് ഉപ്പും മുളകും വാങ്ങാം, പറമ്പിൽ പണിക്കുപോകാം. മനുഷ്യരെപ്പോലെ ജീവിക്കാം...' തിരുവണ്ണാമലൈ ജില്ലയിലെ തേൻമുടിയന്നൂർ ഗ്രാമത്തിലെ പഴയ ചായക്കടയിലിരുന്ന് മുത്തുവേലു പറഞ്ഞുനിർത്തി.
തമിഴ്നാട്ടിലെ ദളിത് കർഷകർ പാർടിയെ ചേർത്തുപിടിക്കുന്നത് ഇങ്ങനെയാണ്. അതിജീവനപാതയിൽ സർക്കാരും പൊലീസും കൈയൊഴിഞ്ഞപ്പോൾ, അഭയമായ പാർടിയെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ അടയാളപ്പെടുത്തുമെന്നാണ് ഓരോ തമിഴ് ഗ്രാമങ്ങളും ചോദിക്കുന്നത്.
80 വര്‍ഷത്തിനിപ്പുറം ദളിതര്‍ ക്ഷേത്രത്തിലേക്ക്
തിരുവണ്ണാമലൈ നഗരത്തിൽനിന്ന് 25 കിലോമീറ്ററുണ്ട് തണ്ട്രാംപെട്ടിലേക്ക്. ഇവിടെനിന്ന് തേൻമുടിയന്നൂർ ഗ്രാമത്തിലേക്ക് 10 കിലോമീറ്റർ യാത്ര. പാർടി ജില്ലാ കമ്മിറ്റി അംഗം ആർ അണ്ണാമലൈ ബൈക്കുമായി എന്നെയുംകാത്ത് തണ്ട്രാംപെട്ടിൽ നിൽക്കുന്നുണ്ടായിരുന്നു. പൊൻകതിരിട്ട പാടത്തിനു നടുവിലൂടെ തേൻമുടിയന്നൂരിലേക്ക് യാത്രതിരിച്ചു. ഗ്രാമത്തിന്റെ ഒത്തനടുക്കുള്ള പഴയ ചായക്കടയിലാണ് വണ്ടി നിന്നത്. ചായ കുടിച്ചുകൊണ്ടിരുന്ന പ്രദേശവാസി സി കുപേന്ദ്രനും മുത്തുവേലുവും ഞങ്ങൾക്കരികിലെത്തി. അശുദ്ധി കൽപ്പിച്ച് 80 വർഷക്കാലം ദളിതരെ പുറത്തുനിർത്തിയ ക്ഷേത്രത്തിലേക്ക് ഞങ്ങളെ നയിച്ചു.
സി കുപേന്ദ്രനും ആർ അണ്ണാമലൈയും തേൻമുടിയന്നൂർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിനുമുന്നിൽ
"ഇതാണ് തേൻമുടിയന്നൂർ മുത്തുമാരിയമ്മൻ കോവിൽ. ഇവിടെ പ്രവേശിക്കണമെന്നത് ഞങ്ങളുടെ 80 വര്‍ഷത്തെ ആവശ്യമായിരുന്നു. മറ്റു കുട്ടികൾ ക്ഷേത്രത്തിൽ കയറുമ്പോൾ ഞങ്ങളുടെ മക്കൾ പുറത്തുനിൽക്കേണ്ടിവന്നു. എന്തിനു പുറത്തുനിർത്തിയെന്ന അവരുടെ ചോദ്യത്തിനു ഞങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ചിലരെ ‘മേൽ ജാതിക്കാർ’ മർദിച്ചു. ഈ സാഹചര്യത്തിൽ 2022–-ലാണ് സിപിഐ എമ്മിനെ സമീപിച്ചത്. അയിത്തോച്ചാടന മുന്നണിയുടെ നേതൃത്വത്തില്‍ സമരവും നിയമയുദ്ധവും ആരംഭിച്ചു. മാസങ്ങൾനീണ്ട പോരാട്ടത്തിനുമുമ്പിൽ അധികൃതർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ 2023 ജനുവരി 25ന് യോഗം വിളിച്ചു. പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി ജനുവരി 30ന് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി നൽകി. കനത്ത പൊലീസ് സുരക്ഷയിൽ പകൽ പതിനൊന്നോടെ ഞാനുൾപ്പെടെ അഞ്ഞൂറോളം ദളിതർ അകത്തേക്ക് കടന്നു. വിറളിപൂണ്ട ‘മേൽജാതിക്കാർ’ അക്രമം അഴിച്ചുവിട്ടു. പൊലീസിനെ വെല്ലുവിളിച്ച് അവർ നടത്തിയ അക്രമം പാർടി പ്രവർത്തകർ തടഞ്ഞു. കേവലം ക്ഷേത്രപ്രവേശനം മാത്രമായിരുന്നില്ല അത്. മനുഷ്യരെല്ലാം തുല്യരാണെന്ന വിളംബരം കൂടിയായി’. ക്ഷേത്രവളപ്പിലെ അവകാശപ്പോരാട്ടം കുപേന്ദ്രൻ ഓർത്തെടുത്തു.
2023 ജനുവരി 30ന് ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ (ഫയൽചിത്രം)
മുടി വെട്ടിയാലും കുറ്റം
ദളിതർ പ്രവേശിച്ച് മണിക്കൂറുകൾക്കകം ക്ഷേത്രം പൂട്ടിയിട്ടു. ജനുവരി 30ന് വൈകിട്ട് പൂട്ടിയ ക്ഷേത്രം എട്ടുമാസത്തിനുശേഷമാണ് തുറന്നത്. ക്രൂരത ഇതുകൊണ്ടും അവസാനിച്ചില്ല. മുടിവെട്ടാന്‍ ദളിതരെ അനുവദിച്ചില്ല, പറമ്പുകളില്‍ കൃഷിപ്പണി ചെയ്യുന്നതിനും കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും വിലക്കി, കടകളിൽനിന്ന് ചായ കുടിക്കാൻ അനുവദിച്ചില്ല, ഇഡ്ഡലിക്കായി മാവ് അരച്ചുകൊടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരെ അതിനു വിളിക്കാതെയായി. ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന കാരണത്തില്‍ ജയ്ഭീം നഗറിലെ ഇന്ദ്ര എന്ന യുവാവിന്റെ തട്ടുകട രാത്രിയില്‍ തീയിട്ടു. തണ്ട്രാംപെട്ടില്‍നിന്ന് മുടി വെട്ടുകയായിരുന്ന ദളിതനെ അക്രമിച്ചു.2023 ജനുവരി 30ന് ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ (ഫയൽചിത്രം)
അക്രമം അവസാനിപ്പിച്ച് ക്ഷേത്രം തുറന്നില്ലെങ്കിൽ പൂട്ടുപൊളിച്ച് അകത്തുകയറുമെന്ന് എഴുതി പാർടി ക്ഷേത്രത്തിന്റെ കവാടത്തിൽ തൂക്കി. ബി ശ്രീനിവാസ റാവുവിന്റെ ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 30നാണ് പൂട്ടുപൊളിക്കൽ സമരം ആഹ്വാനം ചെയ്തത്. പ്രതിഷേധം ഭയന്ന അധികൃതർ, 2023 സെപ്തംബര്‍ 23ന് ക്ഷേത്രം തുറന്ന് ദളിതരെ പ്രവേശിപ്പിക്കുമെന്ന് ഉറപ്പുനൽകി. പാർടി പതാകയേന്തിയ നൂറുകണക്കിന് പ്രവർത്തകരുടെ സംരക്ഷണത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു.
2000 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിൽ കര്‍ഷകത്തൊഴിലാളികളായ ദളിതരാണ് ഭൂരിഭാഗവും. അവരുടെ അവകാശപ്പോരാട്ടത്തിനൊപ്പം പാർടി നിലകൊണ്ടു. ക്ഷേത്രപ്രവേശനത്തിന്റെ ഭാഗമായി നിരവധി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി. ഭീഷണികളുണ്ടായി. ഇതൊക്കെ അതിജീവിച്ചാണ് സമരം ചെയ്തത്. നിയമപോരാട്ടങ്ങൾ തുടരുകയാണ്- ആർ അണ്ണാമലൈ (സിപിഐ എം തിരുവണ്ണാമലൈ ജില്ലാ കമ്മിറ്റി അംഗം)
(അവസാനിക്കുന്നില്ല)
0 comments