print edition വമ്പൻ പോരിന് ഒരുങ്ങി ബംഗാൾ

ഗോപി
Published on Apr 21, 2026, 12:01 AM | 1 min read
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ഡാർജലിങ് ജില്ലയിൽ വിഘടനവാദ പാർടിയായ ഭാരതീയ ഗൂർഖാ പ്രജാതാന്ത്രിക് മോർച്ചയ്ക്ക് മൂന്ന് സീറ്റിൽ തൃണമൂൽ പിന്തുണ നൽകുന്നു.
ഇടതുമുന്നണി സ്ഥാനാർഥികൾ വലിയ സ്വീകാര്യതയാണ് എല്ലാ മണ്ഡലങ്ങളിലും നേടിയത്. മുർഷിദാബാദിലെ ജലംഗി, ഡോംകൽ, ഹരിഹർപാഡ, റാണിനഗർ എന്നിവിടങ്ങളിൽ ന്യൂനപക്ഷ വിഭാഗം കൂട്ടത്തോടെ ഇടതുമുന്നണിക്കൊപ്പം അണിനിരക്കുകയാണ്. വനമേഖലയെന്നറിയപ്പെടുന്ന ബാങ്കുറ, പുരുളിയ, ജാർഗ്രം, ബിർഭും ജില്ലകളിലെ ആദിവാസി കാർഷിക മേഖലകളിലും ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വേദികളിൽ വലിയ ആവേശമാണ്. തൃണമൂലിന്റെ അക്രമവും അഴിമതിയും ബിജെപിയുടെ വർഗീയ വിദ്വഷവും കാരണം പൊറുതിമുട്ടിയ ജനത ശക്തമായ തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തൽ.
ഉത്തര ബംഗാൾ ജില്ലകളിലും വലിയ മുന്നറ്റമാണ് ഇടതുമുന്നണി നടത്തുന്നത്. തേയില തോട്ടങ്ങൾ, തടി വ്യവസായം, വിനോദ സഞ്ചാരം എന്നിവയായിരുന്നു മേഖലയുടെ മുഖമുദ്ര. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഫലമായി വലിയ തിരിച്ചടിയാണ് മൂന്നിടത്തും. ഇടതുമുന്നണി ഭരണകാലത്തെ മികച്ച സ്ഥിതിയിലേക്ക് മടങ്ങിവരണമെന്ന ആവശ്യം ഇവിടെ ശക്തമാണ്. 29നാണ് രണ്ടാം ഘട്ടം. മെയ് നാലിന് ഫലപ്രഖ്യാപനം.









0 comments