ബോംബെ ഐഐടിയിൽ മുതല കയറി, പരിഭ്രാന്തി

മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയിൽ മുതല കയറി. തിങ്കളാഴ്ച രാവിലെയായിരുന്നു 9 അടി നീളമുള്ള മുതല കാമ്പസിൽ പ്രത്യക്ഷപ്പെട്ടത്. ഈ ഭാഗത്ത് ചുമതലയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരാണ് മുതലയെ ആദ്യം കണ്ടത്. ഇതോടെ പരിഭ്രാന്തിയായി. ഉടൻ അധികൃതര്‍ വനംവകുപ്പിന്റെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.
മുംബൈയിലെ പവായ് മേഖലയിലാണ് ഐഐടി കാമ്പസ് സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള പവായ് തടാകത്തിൽ നിരവധി മുതലകൾ ഉണ്ട്. ഇവിടെ നിന്നാകാം മുതല കലാലയ മുറ്റത്തേക്ക് എത്തിയത് എന്നാണ് കരുതുന്നത്. ഇതാദ്യമായാണ് കാമ്പസിന് അകത്ത് കയറുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പും അവര്‍ക്കു കീഴിലെ ആർഎഡബ്ല്യുഡബ്ല്യു ടീമും എത്തി. എട്ട് അംഗങ്ങളുള്ള രക്ഷാപ്രവർത്തക സംഘമാണ് മുതലയെ നേരിട്ടത്. ഇവർ 9 അടിയുള്ള മുതലയെ സുരക്ഷിതമായി കീഴ്പ്പെടുത്തി.

പിടിയിലായ മുതലയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് നിരീക്ഷണത്തിലും ആക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ മുതലയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയായ തടാകത്തിൽ തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ, കാമ്പസിൽ അലഞ്ഞു തിരിയുന്ന പശുവും കാളയും കയറുന്നത് പതിവായിരുന്നു. ക്ലാസ് റൂമിനകത്ത് കാള കയറിയ വാര്‍ത്തയും റിപ്പോര്‍ട് ചെയ്യപ്പെട്ടു.











0 comments