നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച: എൻടിഎ പിരിച്ചുവിടണം; കേന്ദ്രത്തിനെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും (എൻടിഎ) ശക്തമായി അപലപിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്ന് പിബി വിമർശിച്ചു.
ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടി 22 ലക്ഷത്തോളം വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുകയാണ്.
ഈ സാഹചര്യത്തിൽ എൻടിഎ ഉടൻ പിരിച്ചുവിടണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പ് പഴയതുപോലെ വികേന്ദ്രീകരിച്ച് അതത് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണം. അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം.
വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. ഇതിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.










0 comments