print edition മോദി സർക്കാരിന്റെ വീഴ്‌ചകൾ തുറന്നുകാട്ടി; ദേശീയതലത്തിൽ ചർച്ചയായി ജൻ ആക്രോശ് റാലി

ന്യൂഡൽഹി: മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാംലീല മൈതാനത്ത് സിപിഐ എം സംഘടിപ്പിച്ച ജൻ ആക്രോശ് റാലി സംഘാടനമികവിനാൽ ദേശീയതലത്തിൽ ശ്രദ്ധേയമായി. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയശേഷം പ്രതിപക്ഷ പാർടി ജനകീയ വിഷയങ്ങളുയർത്തി ഡൽഹിയിൽ സംഘടിപ്പിക്കുന്ന വമ്പൻ പ്രക്ഷോഭമായി ജൻ ആക്രോശ് റാലി.
കേന്ദ്രസർക്കാരിന്റെ അനാസ്ഥയാൽ രാജ്യം കടുത്ത ഉൗർജ പ്രതിസന്ധി അഭിമുഖീകരിക്കുന്പോഴാണ് സിപിഐ എം റാലി. മോദി സർക്കാർ സൃഷ്ടിച്ച എൽപിജി ക്ഷാമത്തിനെതിരായി രൂക്ഷവിമർശം നേതാക്കൾ റാലിയിൽ ഉയർത്തി. ഒപ്പം അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം, കാർഷിക വിളകളുടെ വിലയിടിവ്, യുവാക്കൾക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്‌മ, ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണം തുടങ്ങിയ ജനകീയ വിഷയങ്ങളും ചർച്ചയായി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകകരെ കൊണ്ടുമാത്രം രാംലീല മൈതാനത്തെ വിശാലമായ പന്തൽ നിറഞ്ഞു. മേഖലയിൽ സിപിഐ എമ്മിന്റെ സംഘടനാശേഷിയിൽ സമീപകാലത്തുണ്ടായ കുതിപ്പാണ് പ്രകടമായത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പ്രവർത്തകരെത്തിയത്.
ഹിമാചലിലും ഉത്തരാഖണ്ഡിലും കശ്‌മീരിലുമുണ്ടായ അപ്രതീക്ഷിതമായ മഞ്ഞുവീഴ്‌ചയും മഴയും ആ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പ്രവർത്തകരെത്തുന്നതിന് തടസ്സമായി. ഫെബ്രുവരി 27 മുതൽ മാർച്ച് 20 വരെ 33 ജാഥകൾ റാലിയുടെ പ്രചാരണാർഥം സംഘടിപ്പിച്ചു. ജമ്മു കശ്‌മീർ മുതൽ ജാർഖണ്ഡ് വരെ 13 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി പതിനായിരങ്ങൾ അണിനിരന്നിരുന്നു.
ആയിരത്തിലേറെ പൊതുയോഗങ്ങൾ റാലിക്ക് മുന്നോടിയായി സംഘടിപ്പിച്ചു. ഒന്നര ലക്ഷത്തിലേറെ പേർ വിവിധ പരിപാടികളിൽ പങ്കാളികളായി. 35000 കൈപുസ്‌തകങ്ങളും പത്തുലക്ഷം ലഘുലേഖകളും വിതരണം ചെയ്‌തു. ജാഥകൾക്കൊപ്പം സഞ്ചരിച്ച സാംസ്‌കാരിക സംഘങ്ങൾ മോദി സർക്കാരിന്റെ ദുർഭരണം പ്രമേയമാക്കിയുള്ള തെരുവുനാടകങ്ങളും നാടൻപാട്ടുകളും കലാരൂപങ്ങളും അവതരിപ്പിച്ചു. റാലി പകർന്നുനൽകിയ പുത്തൻ ആവേശവുമായാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സിപിഐ എം പ്രവർത്തകർ മടങ്ങിയത്.










0 comments