ആവശമായി ജൻ ആക്രോശ് റാലി; പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് സിപിഐ എം

സിപിഐ എം സംഘടിപ്പിച്ച ജൻ ആക്രോശ് റാലി ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു.
ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തിനെതിരെയും രാജ്യത്തെ വിലക്കയറ്റത്തിനെതിരെയും പ്രമേയം പാസാക്കി സിപിഐ എം. രാംലീല മൈതാനത്ത് സംഘടിപ്പിച്ച ജൻ ആക്രോശ് റാലിയിൽ
അവതരിപ്പിച്ച പ്രമേയത്തിൽ പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന അധിനിവേശ യുദ്ധം ഇന്ത്യക്കാരുടെ ജീവിതത്തെ ദുസ്സഹമാക്കുന്നുവെന്നുവെന്ന് സിപിഐ എം വ്യക്തമാക്കി.
അമേരിക്ക - ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു. ഇതിൽ അവിടുത്തെ പ്രമുഖ നേതാക്കളും ഉൾപ്പെടുന്നു. ഇറാനിലെ വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 160 പെൺകുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടത് ഈ അധിനിവേശത്തിന്റെ ക്രൂരമായ മുഖമാണ് വെളിപ്പെടുത്തുന്നത്. ഗാസയിലെ വംശഹത്യയ്ക്ക് പിന്നാലെ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളെയും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ നടപടിയെയും പ്രമേയം അപലപിച്ചു. ക്യൂബക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അമേരിക്ക ശക്തമാക്കുന്നത് സാമൂഹ്യവ്യവസ്ഥക്ക് ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രണങ്ങളെ അപലപിക്കുന്നതിന് പകരം ബിജെപി സർക്കാർ അവർക്കൊപ്പം നിൽക്കുകയാണ്. ഇന്ത്യയെ അമേരിക്കയുടെ ഒരു കീഴ്ഘടകമായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സർക്കാരിന്റെ വീഴ്ച മൂലം ഗ്രാമങ്ങളിൽ പോലും പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. പെട്രോൾ, ഗ്യാസ് വില വർധനവിനാൽ അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുന്നു.
ഇന്ത്യൻ നാവികസേന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇറാനിയൻ കപ്പലിനെ അമേരിക്ക ബോംബിട്ട് തകർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള വെല്ലുവിളിയാണെന്നും പ്രമേയത്തിൽ സിപിഐ എം വ്യക്തമാക്കുന്നു.
ഇറാനും പലസ്തീനും നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാനും, യുദ്ധം ഉടനടി അവസാനിപ്പിക്കാനും, ഗൾഫിലും പശ്ചിമേഷ്യയിലും താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കാനും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments