print edition അസമിലെ പ്രളയക്കെടുതി; കേന്ദ്രം സഹായിക്കണം: സിപിഐ എം

ന്യൂഡൽഹി: അസമിലെ പ്രളയക്കെടുതിയിൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും സംസ്ഥാനത്തിന് ആവശ്യമായ സഹായം കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.
പ്രളയത്തിൽ മുമ്പില്ലാത്ത വിധം കെടുതികളാണ് സംഭവിച്ചത്. ജനങ്ങളുടെ ജീവനും ജീവിതോപാധിയും സംരക്ഷിക്കുന്നതിൽ സംസ്ഥാന ബിജെപി സർക്കാർ പൂർണമായി പരാജയപ്പെട്ടു. അസമിനെ പ്രളയമുക്തമാക്കുമെന്ന ഉറപ്പാണ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി നൽകിയത്.
കേന്ദ്രസർക്കാരും അസമിലെ ജനങ്ങളോട് മുഖംതിരിക്കുകയാണ്. ആവശ്യമായ സഹായം നൽകാൻ തയ്യാറാകുന്നില്ല. രക്ഷാ – ദുരിതാശ്വാസ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ എല്ലാ സഹായവും എത്തിക്കണം. സംസ്ഥാനത്തിന്റെ 40 ശതമാനം പ്രളയസാധ്യതാ മേഖലയാണ്. ഇത് മുൻനിർത്തി ശാശ്വതമായ പരിഹാരത്തിന് നടപടികൾ സ്വീകരിക്കണം.
മരിച്ചവരുടെ കുടുംബത്തിനും പ്രളയത്തിൽ വീടും വിളയും നഷ്ടമായവർക്കും അർഹമായ നഷ്ടപരിഹാരം നൽകണം. അസമിനായി സമഗ്രമായ ദുരിതാശ്വാസ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം. അസമിലെ സിപിഐ എം പ്രവർത്തകർക്കൊപ്പം സമീപ സംസ്ഥാനങ്ങളിലെ പ്രവർത്തകർ കൂടി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണമെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.
മരണം 75
ഗുവാഹത്തി: 24 മണിക്കൂറിനിടെ ഏഴുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തതോടെ അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി. 622 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. അമ്പത് ലക്ഷത്തോളംപേർ ദുരിതബാധിതരാണെന്നാണ് റിപ്പോർട്ട്. പതിനായിരങ്ങൾക്ക് വീടുകൾ നഷ്ടമായി. ഒന്നര ലക്ഷം ഹെക്ടറിലേറെ കൃഷിയിടം വെള്ളത്തിൽ മുങ്ങി. ഭക്ഷണവും കുടിവെള്ളവും ആരോഗ്യസംവിധാനങ്ങളുമില്ലാതെ പതിനായിരങ്ങൾ ദുരതത്തിലാണ്.










0 comments