നാലംഗ കുടുംബം വാട്ടർ ടാങ്കിൽ ചാടി മരിച്ച നിലയിൽ

ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും വാട്ടർ ടാങ്കിൽ വീണു മരിച്ചു. രാംദേവ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ലൊഹാർക്കി ഗ്രാമത്തിലാണ് സംഭവം. ജസ്‌രാജ് (30), ഭാര്യ നിർമ്മ (28), ഇവരുടെ ഏഴും അഞ്ചും വയസ്സുള്ള മക്കൾ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടികളെ വാട്ടർ ടാങ്കിലേക്ക് എറിഞ്ഞ ശേഷം ദമ്പതികൾ പിന്നാലെ ചാടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ജസ്‌രാജ് ടാങ്കിലേക്ക് ചാടുന്നത് സഹോദരൻ കണ്ടതായും പറയുന്നു. ഇദ്ദേഹം ബഹളം വെച്ച് നാട്ടുകാരെ കൂട്ടി നാലുപേരെയും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ജസ്‌രാജ് മഹാരാഷ്ട്രയിൽ ആശാരിപ്പണി ചെയ്തു വരികയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ സ്വന്തം ഗ്രാമമായ ലൊഹാർക്കിയിൽ തിരിച്ചെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിൽ വീടുകളോട് ചേർന്ന് ഭൂഗർഭ ജല സംഭരണി സാധാരണമാണ്. മഴവെള്ളവും കുടിവെള്ളവും ശേഖരിച്ചു വെക്കാൻ വലിയ ആഴത്തിൽ കോൺക്രീറ്റിലോ കല്ലിലോ പണിയുന്ന തരം ടാങ്കാണിത്. ഇതിലേക്ക് വീണാൽ രക്ഷപ്പെടാനോ മറ്റുള്ളവർക്ക് പെട്ടെന്ന് കോരിയെടുക്കാനോ എളുപ്പമല്ല.










0 comments